കർഷകരെ ചൂഷണം ചെയ്യാൻ ത്രാസുകളിൽ കൃത്രിമം കാട്ടുന്നു
Mail This Article
പുൽപള്ളി ∙ മലഞ്ചരക്കു വ്യാപാരം കൃഷിയിടങ്ങളിലും വീട്ടുപടിക്കലുമെത്തിയതോടെ ഉൽപന്നങ്ങൾ തൂക്കുന്ന ത്രാസുകളിൽ കൃത്രിമം കാണിക്കുന്നതായി പരാതി. ഗ്രാമങ്ങളിലും വീട്ടുപടിക്കലുമെത്തുന്ന കച്ചവടക്കാർ ഉപയോഗിക്കുന്ന ത്രാസുകളിലാണ് തൂക്കത്തിൽ വ്യത്യാസമുള്ളതായി പാരാതി ഉയർന്നിട്ടുള്ളത്. കാർഷികോൽ പന്നങ്ങൾ വാങ്ങുമ്പോൾ ത്രാസിലെ തൂക്കു വ്യത്യാസമുപയോഗിച്ചു തട്ടിപ്പിനു കളമൊരുക്കുന്നെന്നാണ് ആക്ഷേപം. കഴിഞ്ഞയാഴ്ച മുള്ളൻകൊല്ലിയിൽ പച്ചത്തേങ്ങ തൂക്കിയെടുക്കാൻ കോഴിക്കോട് നിന്നെത്തിയ വ്യാപാരിയുടെ കയ്യിലുണ്ടായിരുന്ന ത്രാസിൽ 2.5 കിലോയുടെ വ്യത്യാസമുണ്ടായി.
വേലിയമ്പത്ത് ആക്രി സാധനങ്ങൾ വാങ്ങാനെത്തിയ ഇതരസംസ്ഥാനക്കാരന്റെ പക്കലുണ്ടായിരുന്നത് 3.5 കിലോയോളം വ്യതാസമുള്ള തൂക്കുത്രാസ്. ആരും ശ്രദ്ധിക്കാത്ത വിധം തൂക്കത്തിൽ തട്ടിപ്പു നടത്തുന്ന സംഘം നല്ല നിലയിൽ വ്യാപാരം നടത്തുന്നവർക്കു പേരുദോഷമുണ്ടാക്കുന്നു. ഇഞ്ചി, ചേന, കപ്പ, വാഴക്കുല, തേങ്ങ തുടങ്ങിയ വിളകളെല്ലാം ഇപ്പോൾ കൃഷിയിടങ്ങളിൽ നിന്നാണു കയറ്റുന്നത്. വ്യാപാരികളെത്തിക്കുന്ന ത്രാസുകളിൽ പലതും തകരാറുള്ളവയാണ്.
ലോഡ് കയറ്റാൻ ഗ്രാമങ്ങളിലെത്തുന്ന വാഹനങ്ങളിൽ കരുതുന്ന ത്രാസുകൾ എടുത്തെറിഞ്ഞും കുലുങ്ങിയും തട്ടിമുട്ടിയും തൂക്കവ്യത്യാസ മുണ്ടാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ സ്ഥിരമായി സ്ഥാപിക്കുന്നവയിൽ കാര്യമായ തൂക്ക വ്യത്യാസമുണ്ടാകില്ല. പുതിയ ഡിജിറ്റൽ ത്രാസുകളിൽ തൂക്കം ക്രമീകരിക്കാൻ സാധിക്കുമെന്നതും തട്ടിപ്പിനു സാഹചര്യമൊരുക്കുന്നു. ആക്രി വാങ്ങാനെത്തുന്നവരുടെയും പച്ചക്കറിയും പഴങ്ങളും വിൽക്കാനെത്തുന്നവരുടെയും കൈവശമുള്ള ത്രാസുകളിലും തൂക്ക വ്യത്യാസമുണ്ട്.
സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ പ്രവർത്തനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമയാസമയങ്ങളിൽ പരിശോധിച്ച് മുദ്ര പതിപ്പിക്കാറുണ്ട്. എന്നാൽ കൃഷിയിടങ്ങളിൽ ഉൽപന്നങ്ങൾ വാങ്ങാനെത്തുന്നവരുടെ പക്കലുള്ള ത്രാസുകൾ ആരും പരിശോധിക്കാറില്ല. ഒരു തൂക്കത്തിൽ 2 കിലോ തൂക്കം കുറഞ്ഞാൽ ലോഡ് നിറയുമ്പോൾ വലിയൊരളവിൽ സാധനങ്ങൾ കണക്കിൽ പെടാതെ വാഹനത്തിലെത്തും.