ADVERTISEMENT

മേപ്പാടി ∙ വിദ്യാർഥി സംഘർഷത്തെ തുടർന്നു മേപ്പാടി ഗവ. പോളിടെക്നിക് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കഴിഞ്ഞ 2നു ഉച്ചയോടെയാണു കോളജിൽ സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ മേപ്പാടി സിഐ എ.ബി. വിപിൻ അടക്കം 3 പൊലീസുകാർക്കും 5 വിദ്യാർഥികൾക്കും പരുക്കേറ്റിരുന്നു.

7 സീറ്റിൽ 6 എണ്ണവും നേടി യുഡിഎസ്എഫ് കോളജിന്റെ ചരിത്രത്തിലാദ്യമായി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഇതിനിടെയാണു സംഘർഷമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘർഷത്തിനിടെ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിക്കു ഗുരുതര പരുക്കേറ്റിരുന്നു. കോളജിൽ എസ്‌എഫ്‌ഐയുടെ ചുമതലയുണ്ടായിരുന്ന അപർണയെ, ലഹരിമരുന്ന്‌ ഗ്യാങ്‌ യുഡിഎസ്‌എഫ്‌ നേതാക്കൾക്കൊപ്പം ചേർന്നു ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. 

തലയ്ക്കു ഗുരുതര പരുക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ, 2നു രാത്രിയോടെ ആശുപത്രിക്കു മുന്നിലും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ മൂപ്പൈനാട് പഞ്ചായത്തംഗം അഷ്കർ അലിക്കു പരുക്കേറ്റു. കോളജിലെ യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സാലിമുമായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഘർഷമുണ്ടായത്. മുഖത്തു പരുക്കേറ്റ അഷ്കർ അലി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

വനിതാ നേതാവിനു നേരെ ആക്രമണം: കർശന നടപടി വേണമെന്ന് സിപിഎം 

കൽപറ്റ ∙ ലഹരിമരുന്ന് മാഫിയക്കൊപ്പം ചേർന്ന്‌ മേപ്പാടി ഗവ. പോളിടെക്‌നിക്‌ കോളജിൽ എസ്‌എഫ്‌ഐ വനിതാ നേതാവിനെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന്‌ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ലഹരിമരുന്നിനെതിരെ എസ്‌എഫ്‌ഐ സ്വീകരിച്ച കർശന നിലപാടാണ്‌ ഇവരെ പ്രകോപിപ്പിച്ചത്‌. 

30ലധികം വരുന്ന സംഘമാണ്‌ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ അപർണാ ഗൗരിയെ ക്രൂരമായി മർദിച്ചത്‌. ക്യാംപസിൽ അരാജകത്വം പ്രോത്സാഹിപ്പിച്ച്, ലഹരിമരുന്ന് ഗ്യാങ്ങിനെ മുൻനിർത്തിയാണ് യുഡിഎസ്എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇവർക്കു പിന്തുണ നൽകുകയാണു മേപ്പാടിയിലെ മുസ്‌ലിം ലീഗും കോൺഗ്രസുമെന്നും സിപിഎം ആരോപിച്ചു. കലാലയങ്ങളെ അരാജകത്വത്തിലേക്കു നയിക്കുന്ന വലതുപക്ഷ മുതലെടുപ്പ് രാഷ്ട്രീയം അപകടകരമാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

എസ്എഫ്ഐ

കൽപറ്റ ∙ ലഹരിമരുന്ന് മാഫിയയ്ക്കെതിരെ മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായതെന്നും അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലുമെന്നു ഭീഷണി മുഴക്കിയാണു എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ അപർണാ ഗൗരിയെ ലഹരിമരുന്ന് സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. 

ലഹരിമരുന്ന് ഗ്യാങ്ങിനെ മുൻനിർത്തിയാണു വലതുപക്ഷ വിദ്യാർഥി സംഘടനകൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംഘർഷം തടയാനെത്തിയ പൊലീസിനെ മർദിക്കുകയും ക്യാംപസിനകത്ത് അക്രമം അഴിച്ചു വിട്ടവർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ

‌കൽപറ്റ ∙ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ലഹരിമരുന്ന് സംഘത്തിനും ആക്രമണത്തിനു കൂട്ട് നിൽക്കുകയും സംരക്ഷണം നൽകുകയും ചെയ്ത യുഡിഎസ്എഫ് സംഘത്തിനുമെതിരെ കർശന നടപടികൾ കൈകെ‍ാള്ളണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആവശ്യപ്പെട്ടു. മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപർണയെ വസീഫ് സന്ദർശിച്ചു. 

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ ഗോപാൽ, കൽപറ്റ ബ്ലോക്ക് ട്രഷറർ എം.കെ. റിയാസ്, മേഖലാ പ്രസിഡന്റ് ബിജേഷ് ബാലകൃഷ്ണൻ, സിപിഎം വൈത്തിരി ഏരിയ സെക്രട്ടറി സി. യൂസഫ്, ലോക്കൽ സെക്രട്ടറി സാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com