മുൻവൈരാഗ്യത്തിന്റെ പേരിൽ പൊലീസ് കഞ്ചാവ് കേസിൽ കുടുക്കിയതായി ആരോപണം
Mail This Article
മാനന്തവാടി ∙ മുൻ വൈരാഗ്യത്തിന്റെ പേരിൽ മർദിക്കുകയും വാഹനത്തിൽ നിന്നു കണ്ടെത്തിയെന്ന പേരിൽ പൊലീസിൽ കഞ്ചാവ് പൊതി നൽകി കേസെടുപ്പിച്ചതായും ആരോപിച്ച് ദമ്പതികൾ രംഗത്ത്. കണിയാമ്പറ്റ കായക്കൽ വീട്ടിൽ അൽ അമീൻ, ഭാര്യ തസ്‌ലീമ എന്നിവരാണു പനമരം പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സെപ്റ്റംബർ 16നു തങ്ങളുടെ മകനെയും കൂട്ടുകാരെയും പനമരം ചങ്ങാടക്കടവിൽ വച്ച് ചിലർ മർദ്ദിച്ചിരുന്നു. ഇതു കേസായപ്പോൾ ഒത്തുതീർപ്പിനെന്ന പേരിൽ വിളിച്ചു വരുത്തിയാണ് കേസിൽ കുടുക്കിയതെന്ന് ഇവർ പറഞ്ഞു.
മധ്യസ്ഥതയ്ക്ക് വിളിച്ചു വരുത്തിയ ഇബ്രാഹിം എന്നയാളുടെ വീട്ടിൽ വച്ച് സംഘം ചേർന്ന് മർദിച്ചു. വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പനമരം സർക്കിൾ ഇൻസ്‌പെക്ടറുടെ കയ്യിൽ സംഘത്തിൽ പെട്ട ഒരാൾ കഞ്ചാവ് പൊതി കൈമാറി തങ്ങളുടെ വാഹനത്തിൽ നിന്നും ലഭിച്ചതാണെന്നു പറയുകയായിരുന്നു. ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ തുടങ്ങിയവർക്കു പരാതി നൽകിയെന്നും ഇരുവരും പറഞ്ഞു.