ADVERTISEMENT

കൽപറ്റ ∙ നഗരമധ്യത്തിൽ മലമൂത്ര വിസർജനം കാരണം ദുർഗന്ധം അസഹ്യമായ ഇടവഴി നവീകരിക്കണമെന്ന നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ നടപടികളുമായി നഗരസഭ രംഗത്ത്. ദിവസവും നൂറുക്കണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന നഗരമധ്യത്തിലെ, അനന്തവീര തിയറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനോടു ചേ‍ർന്ന ഇടവഴിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത്നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണു നടപടി.

നവീകരണത്തിനു മുന്നോടിയായി ഇന്നലെ വൈകിട്ടോടെ നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ്, സെക്രട്ടറി അലി അസ്ഹർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഇടവഴിയിൽ കുമിഞ്ഞു കൂടിയ മാലിന്യം ഇന്നു നീക്കം ചെയ്യുമെന്നും ഇടവഴിയിൽ 2 സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും നഗരസഭാധ്യക്ഷൻ അറിയിച്ചു. ഇതിനു സമീപത്തായി നിർമാണം പുരോഗമിക്കുന്ന പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ മതിലിനോടു ചേർന്ന പ്ലാസ്റ്റിക് മറ നീക്കാൻ അധികൃതരോട് ആവശ്യപ്പെടും.

നിലവിലെ തെരുവുവിളക്കുകൾ പ്രവർത്തന സജ്ജമാക്കുന്നതിനൊപ്പം കൂടുതൽ തെരുവുവിളക്കുകൾ കൂടി ഇടവഴിയിൽ സ്ഥാപിക്കും. രാത്രി ബസുകളിൽ നഗരത്തിൽ വന്നിറങ്ങുന്നവർക്കു ശുചിമുറി സൗകര്യം ഉറപ്പുവരുത്താൻ ബസുകൾ പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാത്രം നിർത്താൻ നിർദേശം നൽകും. ഇതിനായി അടുത്ത ദിവസം ട്രാഫിക് അഡ്വൈസറി ബോർഡ് വിളിക്കുമെന്നും  നഗരസഭാധ്യക്ഷൻ പറഞ്ഞു. 

വിദേശികൾ അടക്കം ഒട്ടേറെ വിനോദസഞ്ചാരികൾ വന്നിറങ്ങുന്ന നഗരമധ്യത്തിലെ പ്രധാന മേഖല ദുർഗന്ധപൂരിതമായിട്ടും നടപടിയെടുക്കാത്ത നഗരസഭാ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. അസഹനീയമായ ദുർഗന്ധം സഹിച്ചാണു വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്.

റോഡിൻറെ ഒരുവശത്തെ നടപ്പാതകൾക്കു മുകളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ നിലയിലാണ്. ഇവ റോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങിയിരുന്നു. പ്രധാന റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തുനിൽക്കുന്നവരും ദുർഗന്ധം സഹിക്കണം.സമീപത്തെ സ്വകാര്യസ്ഥാപനങ്ങളിലേക്കും സപ്ലൈകോ സൂപ്പർമാർക്കറ്റിലേക്കും വിവിധ ആവശ്യങ്ങൾക്കായി വരുന്നവരും വിദ്യാർഥികളും ജോലിക്ക് പോകുന്നവരും അടക്കം ദിവസേന നൂറുക്കണക്കിനാളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. പള്ളിത്താഴെ റോഡിലേക്കും ഇതിലൂടെ പ്രവേശിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com