ADVERTISEMENT

കൽപറ്റ ∙ നഗരസഭാധികൃതർ വാക്കുപാലിച്ചു, നഗരമധ്യത്തിൽ മലമൂത്ര വിസർജനത്താൽ ചീഞ്ഞുനാറിയ ഇടവഴിക്കു ‘പുതിയ മുഖ’മായി. ഇടവഴിയിൽ കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം വെള്ളമൊഴിച്ചു വൃത്തിയാക്കി. സാമൂഹികവിരുദ്ധരെ പിടികൂടാനായി ഇടവഴിയിൽ 2 സിസിടിവി ക്യാമറകളും സ്ഥാപിച്ചു. ഇടവഴിയിലെ ഒരുവശത്തായി നിർമാണം പുരോഗമിക്കുന്ന പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ മതിലിനോടു ചേർന്ന പ്ലാസ്റ്റിക് മറ നീക്കി. ഇൗ ഭാഗത്താണു മാലിന്യങ്ങൾ കുമിഞ്ഞു കൂടിയിരുന്നത്. ഇടവഴിയിലെ തെരുവുവിളക്കുകൾ പ്രവർത്തന സജ്ജമാക്കി. 

രാത്രികാലങ്ങളിൽ ബസുകളിൽ നഗരത്തിൽ വന്നിറങ്ങുന്നവർക്കു ശുചിമുറി സൗകര്യം ഉറപ്പുവരുത്താൻ ബസുകൾ പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാത്രം നിർത്താൻ നിർദേശം നൽകും. ഇതിനായി അടുത്ത ദിവസം തന്നെ ട്രാഫിക് അഡ്വൈസറി ബോർഡ് വിളിച്ചു ചേർക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്തു നിരീക്ഷണം ശക്തമാക്കുമെന്നും ഇടവഴിയിൽ മലമൂത്ര വിസർജനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു. മാലിന്യങ്ങൾ നീക്കം ചെയ്ത് ഇടവഴി നവീകരിക്കണമെന്ന നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണു നടപടികളുമായി നഗരസഭ രംഗത്തിറങ്ങിയത്. ഇടവഴിയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇടവഴിയിൽ മാലിന്യങ്ങൾ നിറഞ്ഞ നിലയിൽ. ഒരാഴ്ച മുൻപത്തെ കാഴ്ച.
ഇടവഴിയിൽ മാലിന്യങ്ങൾ നിറഞ്ഞ നിലയിൽ. ഒരാഴ്ച മുൻപത്തെ കാഴ്ച.

നവീകരണത്തിനു മുന്നോടിയായി കഴിഞ്ഞ 25ന് നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ്, സെക്രട്ടറി അലി അസ്ഹർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിലാണു, ‘വലിച്ചെറിയിൽ മുക്ത നഗര’ ക്യാംപെയ്ൻ ഭാഗമായി ഇടവഴിയിൽ ശുചീകരണ പ്രവൃത്തി നടത്തിയത്. ദിവസവും നൂറുകണക്കിനു യാത്രക്കാർ വന്നിറങ്ങുന്ന നഗരമധ്യത്തിലെ, അനന്തവീര തിയറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പിനോടു ചേർന്ന പ്രധാന മേഖല തന്നെ ചീഞ്ഞുനാറിയിട്ടും നടപടികൾ സ്വീകരിക്കാത്ത നഗരസഭാധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. മലമൂത്ര വിസർജനത്തിന്റെ അസഹനീയമായ ദുർഗന്ധവും പേറിയാണു വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ ഇതുവഴി കടന്നുപോയിരുന്നത്. 

wayanad-news

പ്രധാന റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് കാത്തുനിൽക്കുന്നവരും ദുർഗന്ധം സഹിക്കണം. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലേക്കും സപ്ലൈകോ സൂപ്പർമാർക്കറ്റിലേക്കും വിവിധ ആവശ്യങ്ങൾക്കായി വരുന്നവരും വിദ്യാർഥികളും ജോലിക്ക് പോകുന്നവരും അടക്കം ദിവസേന നൂറുക്കണക്കിനാളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. പള്ളിത്താഴെ റോഡിലേക്കും ഇതിലൂടെ പ്രവേശിക്കാനാകും. അതേസമയം, ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോടു ചേർന്നു ഉടൻ ശുചിമുറി നിർമിച്ചില്ലെങ്കിൽ ഇടവഴി വീണ്ടും മലിനമാകാൻ സാധ്യതയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com