ADVERTISEMENT

പനമരം∙ ജില്ലയിൽ ദിവസങ്ങൾ കഴിയുന്തോറും വറ്റിവരളുന്ന കുളങ്ങളുടെയും തോടുകളുടെയും എണ്ണം ഏറുന്നു. പകൽ ചുട്ടുപൊള്ളുന്ന ചൂടും പുലർച്ചെ അനുഭവപ്പെടുന്ന ശൈത്യവും കടുത്ത വേനൽ ആരംഭിക്കുന്നതിന്റെ മുന്നറിയിപ്പാണെന്ന് പഴമക്കാർ. ജില്ലയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ചെറിയ മഴ ലഭിച്ചെങ്കിലും ചൂടിന് പകൽ ചൂടിന് കുറവില്ല.

ചൂട് കൂടിയതോടെ ജില്ലയുടെ പല ഭാഗത്തും പ്രത്യേകിച്ച് പനമരം പൂതാടി, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ജലാശയങ്ങളും കിണറുകളും കുളങ്ങളും ഓരോന്നായി വറ്റി തുടങ്ങി. കിണറുകളിൽ വെള്ളം ക്രമാതീതമായി താഴ്ന്നതോടെ പല കോളനിക്കാരും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ജലക്ഷാമം രൂക്ഷമായ ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നവരും രംഗത്തുണ്ട്. കുളങ്ങൾ വറ്റുന്നതിന് പുറമേ വരൾച്ച ബാധിച്ച് ചെടികളും മറ്റും കരിഞ്ഞു തുടങ്ങിയിട്ടുണ്ട്.

മുൻപ് പുഴകളിലെ വെളളം തടഞ്ഞു നിർത്തി ഒരു പരിധി വരെ വരൾച്ചയെ തടഞ്ഞിരുന്നെങ്കിലും പ്രളയ ശേഷം തടയണകൾ ഏറെയും നശിച്ചതാണു വെള്ളം ക്രമാതീതമായി കുറയാൻ കാരണം. തടയണകൾ സംരക്ഷിക്കുന്നതിന് മുൻപ് രൂപീകരിച്ച ജനകീയ കമ്മിറ്റികളും പലയിടങ്ങളിലും നിർജീവമാണ്. ചൂട് കൂടിയതോടെ വളരെ വേഗത്തിലാണ് കുളങ്ങളും തോടുകളും മറ്റും വറ്റിവരണ്ട് വിണ്ടുകീറുന്നത്. വരൾച്ചയിൽ കൃഷികൾ കരിഞ്ഞുണങ്ങി നശിക്കുന്നതിന് പുറമേ കുരുമുളകിനും, കമുകിനും മഞ്ഞളിപ്പ് രോഗവും വ്യാപകമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com