കടുവാഭീതി ഒഴിയാതെ അമ്പലവയലും സമീപഗ്രാമങ്ങളും
Mail This Article
അമ്പലവയൽ ∙ അടുത്തെവിടെയും കാടില്ലെങ്കിലും വനൃമൃഗ ല്യത്തിന് അറുതിയില്ലാതെ അമ്പലവയലിന്റെ പരിസരപ്രദേശങ്ങൾ. ഇന്നലെ അമ്പലവയൽ അമ്പുകുത്തി വെള്ളച്ചാട്ടത്തിനടുത്തു നാട്ടുകാർ കടുവയെ കണ്ടു. വൈകിട്ട് 5 മണിയോടെ പാറയുടെ മുകളിൽനിന്നു ചാടിയ കടുവ റോഡ് മുറിച്ചുകടന്നു റേഷൻകടയ്ക്കു സമീപത്തെ തോട്ടത്തിലേക്കു പോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ, അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിൽ കഴുത്തിൽ കുരുക്കു കുരുങ്ങി ചത്ത നിലയിൽ മറ്റൊരു കടുവയെയും കണ്ടെത്തി.
വന്യജീവിശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് പ്രതിരോധനടപടികൾ സ്വീകരിക്കാതെ വരുമ്പോഴാണു സ്വന്തം കൃഷിയിടത്തിൽ പ്രതിരോധമാർഗം സ്വീകരിക്കാൻ നിർബന്ധിതരാകുന്നതെന്നു കർഷകർ പറയുന്നു. കാടിറങ്ങി കർഷകന്റെ ഭൂമിയിലേക്കു വരുന്ന മൃഗങ്ങൾ അപകടത്തിൽപ്പെട്ടാലും നിയമനടപടി നേരിടേണ്ട അവസ്ഥയിലാണവർ. എന്നാൽ, വന്യജീവികൾക്ക് അപകടമുണ്ടാക്കുന്ന കെണികൾ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്നതു നിയമവിരുദ്ധമാണെന്നു വനപാലകരും പറയുന്നു.
കിലോമീറ്ററുകൾ താണ്ടി കടുവകളും പുലികളും പതിവായി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുമ്പോൾ നാട്ടുകാർ ആശങ്കയിലാണ്. 75 ദിവസത്തിലേറെയായി പൊന്മുടിക്കോട്ടയിൽ കടുവ, പുലി സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം മാളിക, തെക്കൻകൊല്ലി, അമ്പലവയൽ ബവ്റിജസ് തുടങ്ങിയ സ്ഥലങ്ങളിലും കടുവയെത്തി. പലയിടങ്ങളിലും വളർത്തുമൃഗങ്ങളെ കൊല്ലുന്നതും തുടരുകയാണ്.
ഏറ്റവും ഒടുവിൽ പോത്തുകെട്ടിയിലും കടുവ വളർത്തുമൃഗങ്ങളെ കൊന്നു. നേരത്തെ കുമ്പളേരിയിലും പോത്തുകെട്ടിയിലും കൃഷ്ണഗിരി കടുവ ഇറങ്ങി വ്യാപകമായി വളർത്തുമൃഗങ്ങളെ പിടികൂടി കൊന്നിരുന്നു. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ കൃഷ്ണഗിരി കടുവ പൊന്മുടിക്കോട്ടയിലെ കൂട്ടിൽ കുടുങ്ങി. പിന്നാലെ മറ്റൊരു കടുവ പൊന്മുടിക്കോട്ടയിലെത്തി.
കൃഷ്ണഗിരി കടുവയുടെ കുഞ്ഞാണ് അതെന്നും ആക്രമണം നടത്തില്ലെന്നുമായിരുന്നു ആദ്യം വനംവകുപ്പ് നിലപാട്. പിന്നീട് പലതവണ കടുവ ആടുകളെ കൊന്നപ്പോൾ മാത്രമാണു ക്യാമറ സ്ഥാപിച്ചതും. പിന്നീട് ഒന്നിലേറെ കടുവകളുടെയും പുലിയുടെയും സാന്നിധ്യം സ്ഥീരികരിച്ചപ്പോൾ ഒരു കൂട് സ്ഥാപിച്ചു. എന്നിട്ടും ശല്യക്കാരായ വന്യജീവികൾ കൂട്ടിലായില്ല.
പിന്നീട് ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോഴാണു കൂടുതൽ കൂടുകൾ സ്ഥാപിച്ചത്. രാത്രി കാലങ്ങളിൽ ടൗണുകളിലും ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിലുമെല്ലാം ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്.