കർഷകന്റെ മരണത്തിൽ ബാങ്കിനെതിരെ പരാതി
Mail This Article
പുൽപള്ളി ∙ കർണാടകയിലെ ബൈരക്കുപ്പയിൽ വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയ ആൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അർബുദ രോഗി കൂടിയായ ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടി (70) ആണ് മരിച്ചത്. ബത്തേരി കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടർന്നാണു കൃഷ്ണൻകുട്ടി ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു.
കർഷകനായിരുന്ന കൃഷ്ണൻകുട്ടി കൃഷി നഷ്ടമായതിനെത്തുടർന്ന് ലോട്ടറി കച്ചവടത്തിലൂടെയാണു വരുമാനം കണ്ടെത്തിയിരുന്നത്. 2013ൽ ഒരു ലക്ഷം രൂപ വായ്പയെടുത്തു. രണ്ടു വർഷം പലിശ അടച്ചെങ്കിലും കൃഷി നശിച്ചതിനാൽ തിരിച്ചടവ് നടന്നില്ല. ബാങ്ക് പലതവണ ജപ്തി നോട്ടിസ് അയയ്ക്കുകയും നിയമോപദേശകനെ കൂട്ടി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായും ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ, കുടിശിക വരുത്തുമ്പോഴുള്ള സ്വാഭാവിക നടപടികൾ മാത്രമേ നടന്നുള്ളൂവെന്നാണു ബാങ്കിന്റെ വിശദീകരണം. റിക്കവറിയുടെ ഭാഗമായി 2 മാസം മുൻപാണ് കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തിയത്. ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ഭാര്യ: വിലാസിനി, മക്കൾ: മനോജ്, പ്രിയ. മരുമക്കൾ: സന്ധ്യ, ജോയ് പോൾ