ADVERTISEMENT

കാവുംമന്ദം ∙ സന്ദർശകർക്ക് പുത്തൻ ദൃശ്യ വിരുന്നൊരുക്കാൻ വിവിധ പദ്ധതികളുമായി കറലാട് ചിറ ടൂറിസം കേന്ദ്രം ഒരുങ്ങുന്നു. സാഹസിക ടൂറിസം കേന്ദ്രം വികസനത്തിന്റെ ഭാഗമായി 4.85 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന വിവിധ പദ്ധതികളാണ് ഇവിടെ സന്ദർശകർക്കു വേണ്ടി ഒരുങ്ങുന്നത്. ജല ധാര, കുട്ടികളുടെ പാർക്ക്, ഫ്ലോട്ടിങ് ബ്രിജ്, വെളിച്ച സംവിധാനം എന്നിവ അടക്കം ഒട്ടേറെ പുത്തൻ പദ്ധതികളാണ് ഒരുങ്ങുന്നത്. ചിറയുടെ ഒത്ത നടുവിൽ വിവിധ നിറങ്ങളിൽ ഉള്ള വെളിച്ച സംവിധാനത്തോടെ 80 അടി ഉയരത്തിൽ വെള്ളം കുതിക്കുന്ന വിധത്തിലാണ് ജല ധാര ഒരുക്കിയിരിക്കുന്നത്.

കറലാട് ചിറയിലെ കുട്ടികളുടെ പാർക്കിന്റെ നിർമാണം അവസാന ഘട്ടത്തിൽ.

ചിറയിലെ വെള്ളക്കെട്ടിനു മുകളിലൂടെ നടക്കാൻ ഒരുക്കിയ ഒഴുകി നടക്കുന്ന പാലവും, കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമാകും വിധത്തിൽ ചിറയുടെ കരയിൽ പാർക്കും നിർമിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രം പൂർണമായും വെളിച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്. ചിറയുടെ ഭംഗി ആസ്വദിച്ച് കറങ്ങി നടക്കാൻ നടപ്പാത, വിശ്രമിക്കാൻ വെള്ളക്കെട്ടിൽ കൽമണ്ഡപം എന്നിവയും നിർമിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഏറെ ആകർഷകമായ ബോട്ടിങ്, സിപ്‌ ലൈൻ, കയാക്കിങ് എന്നിവയ്ക്കു പുറമേ പുതിയ സംവിധാനങ്ങളും എത്തുന്നതോടെ ടൂറിസം മേഖലയിലെ ഏറെ തിരക്കുള്ള കേന്ദ്രമായി കറലാട് മാറും.

വെളിച്ച സംവിധാനം പൂർത്തിയാകുന്നതോടെ ചിറയുടെ പ്രവർത്തനം രാത്രി 9 വരെ നീട്ടുന്നതിനായി ആലോചനയുണ്ടെന്നു അധികൃതർ പറഞ്ഞു. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച് വൈകിയെത്തുന്നവർക്കു ഇത് ഏറെ ആശ്വാസമാകും എന്നതിനാൽ കൂടുതൽ സന്ദർശകരെ ചിറയിലേക്ക് ആകർഷിക്കുന്നതിനു സമയമാറ്റം വഴിയൊരുക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ജില്ലാ നിർമിതികേന്ദ്രയാണു ചിറയിലെ വികസന പ്രവൃത്തികൾ നടത്തുന്നത്. നിലവിൽ അവസാന ഘട്ടത്തിൽ എത്തിയ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് ഈ മാസം തന്നെ സന്ദർശകർക്ക് തുറന്നു കൊടുക്കാനുള്ള തയാറെടുപ്പിലാണ് ടൂറിസം വകുപ്പ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com