ഒപ്പിട്ടു മുങ്ങാനാവില്ല; കലക്ടറേറ്റിൽ ബയോമെട്രിക് പഞ്ചിങ് തുടങ്ങി
Mail This Article
കൽപറ്റ ∙ ജില്ലയിൽ കലക്ടറേറ്റ് ഉൾപ്പെടെ സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് ആരംഭിച്ചു. ആധാർ അധിഷ്ഠിത പഞ്ചിങിന്റെ ഔദ്യോഗിക ഉദ്ഘാടനം കലക്ടർ എ. ഗീത നിർവഹിച്ചു. റവന്യു വിഭാഗം, സർവേ വകുപ്പ്, ആർടിഒ, സാമൂഹിക ക്ഷേമ വകുപ്പ്, ഐസിഡിഎസ്, ജില്ലാ പ്രബേഷൻ ഓഫിസ്, ജില്ലാ സപ്ലൈ ഓഫിസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ്, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് തുടങ്ങിയ ഓഫിസുകളിൽ ആണ് പഞ്ചിങ് തുടങ്ങിയത്. മുഴുവൻ ഓഫിസുകളിലും പഞ്ചിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
സിവിൽ സ്റ്റേഷനിൽ 5 പഞ്ചിങ് മെഷീനുകൾ പ്രവർത്തന സജ്ജമായി. ബാക്കി ഉടൻ സ്ഥാപിക്കും. ഓഫിസിൽ പ്രവേശിക്കുമ്പോഴും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴും പഞ്ചിങ് നിർബന്ധമാണ്. ആധാറിന്റെ അവസാനത്തെ 8 അക്കങ്ങൾ രേഖപ്പെടുത്തി വിരലടയാളം നൽകി ആദ്യഘട്ടത്തിൽ ജീവനക്കാർക്ക് പഞ്ചിങ് രേഖപ്പെടുത്താം. രണ്ടാം ഘട്ടത്തിൽ ജീവനക്കാർക്ക് കാർഡ് നൽകും. നിലവിൽ രാവിലെ 10.15, വൈകിട്ട് 5.15 എന്ന നിലയിലാണ് പഞ്ചിങ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ജീവനക്കാർക്ക് ഒരു മാസത്തിൽ 300 മിനിറ്റ് ഗ്രേസ് ടൈം ലഭിക്കും. താമസിയാതെ ജീവനക്കാരുടെ സേവന, വേതന സംവിധാനം നിയന്ത്രിക്കുന്ന സ്പാർക്കുമായി ഇത് ബന്ധിപ്പിക്കും.സിവിൽ സ്റ്റേഷനിൽ കെൽട്രോൺ, നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്റർ, കലക്ടറേറ്റ് ഐടി സെൽ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചത്.
ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എഡിഎം എൻ.ഐ. ഷാജു, കലക്ടറേറ്റ് പഞ്ചിങ് നോഡൽ ഓഫിസറും ഡപ്യൂട്ടി കലക്ടറുമായ കെ. ഗോപിനാഥ്, ഡപ്യൂട്ടി കലക്ടർമാരായ കെ. അജീഷ്, വി. അബൂബക്കർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ്, ഹുസൂർ ശിരസ്തദാർ ടി.പി. അബ്ദുൽ ഹാരിസ് എന്നിവർ പങ്കെടുത്തു.