ADVERTISEMENT

കൽപറ്റ ∙ കേരളം, കർണാടക, തമിഴ്നാട് വനംവകുപ്പുകൾ സംയുക്തമായി നടത്തുന്ന കഴുകൻ സർവേയ്ക്കു വയനാട്ടിൽ ഇന്നു തുടക്കം. പശ്ചിമഘട്ടനിരകളിലെ വനമേഖലയിൽ ആദ്യമായാണു സംയുക്തമായി കഴുകൻ സർവേ നടത്തുന്നത്. കർണാടകയിലെയും തമിഴ്നാട്ടിലെയും വനമേഖലയോടൊപ്പം, വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ പ്രധാന ആവാസകേന്ദ്രമായ വയനാട് വന്യജീവി സങ്കേതത്തിലും നോർത്ത് വയനാട്, സൗത്ത് വയനാട് വനം ഡിവിഷനുകളിലുമാണു കണക്കെടുപ്പ്. വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി  പങ്കിടുന്ന കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല എന്നിവിടങ്ങളിലും കണക്കെടുപ്പ് നടത്തും. 

വളർത്തുമൃഗങ്ങളിലെ ഡൈക്ലോഫെനാക്, കേറ്റോപ്രോഫിൻ തുടങ്ങിയ വേദന സംഹാരികളുടെ ഉപയോഗമാണു കഴുകന്മാരുടെ കൂട്ടനാശത്തിന് കാരണമായതെന്നു പഠനങ്ങളുണ്ടായിരുന്നു. വനത്തിലും അതിർത്തിയിലും ചാകുന്ന മൃഗങ്ങളുടെ, വേദനസംഹാരി അംശമുള്ള ഇറച്ചി കഴിച്ചാണു കഴുകന്മാരിലേറെയും ചത്തത്. ചുട്ടിക്കഴുകൻ, കാതിലക്കഴുകൻ, തവിട്ടുകഴുകൻ എന്നിവയാണു വയനാട്ടിൽ സാധാരണയായി കണ്ടുവരുന്ന കഴുകൻ ഇനങ്ങൾ. ഇതിനു പുറമേ 27 ഇനം പരുന്തുവർഗങ്ങളും വയനാട് വന്യജീവി സങ്കേതത്തിൽ അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

വന്യജീവി സങ്കേതത്തിൽ കുറിച്യാടും മുത്തങ്ങയിലെ കാക്കപ്പാടത്തുമാണു കൂടുതൽ കഴുകന്മാരുള്ളത്. കഴുകന്മാരുടെ പ്രജനന കാലമായ നവംബർ - ഏപ്രിൽ മാസങ്ങളിലാണു കണക്കെടുപ്പ് നടത്താറ്. നേരത്തെ 3 സംസ്ഥാനങ്ങളും വെവ്വേറെ സർവേ നടത്തിയതു പലപ്പോഴും കണക്കുകളിലെ ഇരട്ടിപ്പിനും അവ്യക്തതയ്ക്കും കാരണമായി. ഇതോടെയാണ് കഴിഞ്ഞദിവസം മുതുമലയിൽ ചേർന്ന 3 വനംവകുപ്പുകളുടെയും ഏകോപനയോഗത്തിൽ ഒരുമിച്ചു സർവേ നടത്താൻ തീരുമാനമായത്. വനത്തെ 10 മേഖലകളാക്കി തിരിച്ചാണ് സർവേ നടത്തുക. 5 അംഗ സംഘം നടത്തുന്ന സർവേ 26നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com