കൽപറ്റ ∙ വയനാട് മെഡിക്കൽ കോളജ് ആശുപത്രി ഇ-ഹെൽത്ത് സംവിധാനത്തിലേക്കു മാറുന്നു. ഇതിന്റെ ഭാഗമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യുഎച്ച്‌ഐഡി) വിതരണം ഇന്നു തുടങ്ങും. യുഎച്ച്‌ഐഡി കാർഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈനായി സൂക്ഷിക്കും.
കാർഡിലെ ബാർകോഡ് സ്‌കാൻ ചെയ്യുമ്പോൾ ഡോക്ടർക്ക് എളുപ്പത്തിൽ ഈ വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ തുടർചികിത്സ തീരുമാനിക്കുന്നതും എളുപ്പമാകും.അസുഖത്തിന്റെയും മരുന്നിന്റെയും വിവരങ്ങൾ, മറ്റു പരിശോധനാ ഫലങ്ങൾ എന്നിവ ഓൺലൈനായി സൂക്ഷിക്കുന്നതു മൂലം രോഗിക്ക് ഇത്തരം വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ കൊണ്ടുപോകാതെ തന്നെ കേരളത്തിൽ ഇ-ഹെൽത്ത് നടപ്പാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തിൽ തേടാൻ കഴിയും.
രോഗിയുടെ ഏറ്റവും അടുത്തുള്ള ഇ-ഹെൽത്ത് സംവിധാനമൊരുക്കിയ ആശുപത്രിയിലെത്തിയാൽ മെഡിക്കൽ കോളജ് ആശുപത്രി മുതൽ കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലെയും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താൻ കഴിയും. ആശുപത്രിയിൽ ക്യൂ നിൽക്കാതെ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ആശുപത്രികളിലെ തിരക്കും ഇതുവഴി കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത.ഇ-ഹെൽത്ത് കാർഡ് ഉപയോഗിച്ച് ആശുപത്രികളിലെ വിവിധ പരിശോധനകൾ, സ്‌കാനിങ് തുടങ്ങിയവയ്ക്കു മുൻകൂറായി ബുക്ക് ചെയ്യാം.
ടെസ്റ്റ് റിപ്പോർട്ടുകൾ തയാറായി കഴിഞ്ഞാൽ രോഗിയുടെ മൊബൈലിൽ മെസേജ് വരുന്ന സംവിധാനവുമുണ്ട്. രോഗികളുടെ മുൻകാല രോഗം, കുടുംബത്തിലെ പാരമ്പര്യ അസുഖം, താമസസ്ഥലത്തെ കുടിവെള്ളം, മാലിന്യം തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നതു മൂലം പൊതുജനാരോഗ്യ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയും. ആധാർ അടിസ്ഥാനമാക്കിയാണ് യുഎച്ച്ഐഡി കാർഡ് നൽകുന്നത്. യുഎച്ച്ഐഡി കാർഡ് ലഭിക്കുന്നതിനായി ആധാറിന്റെ ഒറിജിനലും ലിങ്ക് ചെയ്ത മൊബൈലും കൈയിൽ കരുതേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.