ബത്തേരി ∙ വയനാടൻ കാടു കാക്കാൻ 179 പേരുടെ ഗോത്രസംഘം ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി എത്തുന്നു. എല്ലാവർക്കമുള്ള നിയമന ഉത്തരവ് ഇന്നു തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന രാജ്യാന്തര വനദിനാചരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. സംസ്ഥാനത്താകെ 500 പേർക്കാണ് ഒറ്റദിവസം നിയമനം നൽകുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒരേ സമയം നിയമനം.
കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള 179 പേരും തിരുവനന്തപുരത്ത് എത്തി. പട്ടികവർഗ വിഭാഗക്കാർക്കു മാത്രമായാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് കഴിഞ്ഞ ജൂണിൽ പിഎസ്‌സി സ്പെഷൽ വിജ്ഞാപനം പുറപ്പെടുവിച്ചത്. താൽക്കാലിക വാച്ചർമാരായി കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തവർക്കു 40 ശതമാനം സംവരണവും നൽകിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടതിൽ 20% വനിതകളാണ്. പിഎസ്‌സി നടത്തിയ എഴുത്തു പരീക്ഷയും കായികക്ഷമതാ ടെസ്റ്റും വിജയിച്ചവരിൽ നിന്നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
2010 ലാണ് ഇതിനു മുൻപു കൂട്ട നിയമനം നടന്നത്. അന്ന് സംസ്ഥാനത്താകെ 300 പേരെ ജോലിക്കെടുത്തിരുന്നു. ഗോത്ര വിഭാഗത്തിൽ നിന്ന് 179 പേർ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി ജില്ലയിൽ എത്തുന്നതോടെ ജീവനക്കാരുടെ എണ്ണക്കുറവ് ഒട്ടൊക്കെ പരിഹരിക്കാനാകും. കൂടാതെ കാടിനെ കൂടുതൽ അറിയുന്നവർ സംരക്ഷകർ കൂടിയാകുമ്പോൾ അതു വനസംരക്ഷണ പ്രവർത്തനങ്ങളെ എളുപ്പമാക്കും. ജില്ലയിലെ എല്ലാ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസുകളിലും നാലോ അഞ്ചോ പേർ അധികം ജോലിക്കെത്തും. ആർആർടി സംഘത്തിനും പുതിയ നിയമനം കരുത്താകും.