ADVERTISEMENT

മീനങ്ങാടി ∙ വേനലിന്റെ കാഠിന്യം ചുട്ടുപെ‍ാള്ളിക്കുമ്പോഴും തെളിനീരിന്റെ അക്ഷയപാത്രങ്ങളായി കേണികൾ. ഒരു നാടിന്റെ ജീവനായി ജലസംരക്ഷണത്തിനു പകരം വയ്ക്കാനില്ലാത്ത കാഴ്ചകളും ആശ്വാസത്തിന്റെ നീരുറവകളുമായി ചിലതെല്ലാം ഇന്നും നിലനിൽക്കുന്നു. കേണി എന്നാൽ കിണർ എന്നാണ് അർഥം. പ്രകൃതിയിൽ നിന്നു മുളപെ‍ാട്ടിയ ഉറവകളിലേക്ക് ഉള്ളുതുരന്ന മരക്കുറ്റികൾ താഴ്ത്തിയാണ് കേണികൾ രൂപപ്പെടുത്തിയത്. അഞ്ഞൂറു വർഷത്തിനു മുകളിൽ പഴക്കമുള്ളവയാണ് ജില്ലയിലെ കേണികൾ എന്നാണു നാട്ടറിവ്.

കണ്ണാടി പോലെ തെളിഞ്ഞ തെളിനീര് തലമുറകളിലേക്കു നിറഞ്ഞെ‍ാഴുകയും കേണികളുടെ പരിസരങ്ങളിൽ ഒരു ജല സംസ്കാരം തന്നെ നിലവിൽ വന്നതും അതുകെ‍ാണ്ടാവാം. മീനങ്ങാടിയിലെ മന്നത്തുകുന്ന് പച്ചപ്പിന്റെ നടുവിലെ കേണി ഇന്നും ജലസമൃദ്ധമാണ്. ജലമിറ്റുവീഴുന്ന കേണിയുടെ സാമീപ്യം ചുറ്റുപാടിനെ പച്ചപ്പോടെ നിലനിർത്തുന്നു. ഏതു വേനലിലും നീർവറ്റാത്ത കൃഷിയിടം. മന്നത്തുകുന്ന് കുറുമക്കുടിയിലെ താമസക്കാരാണ് വയൽകേണിയെ കാക്കുന്നത്. ഭൂരിഭാഗം കേണികളും ഇത്തരം കുടികൾക്കു സമീപത്തു തന്നെ.

കേണിയുടെ ഏറ്റവും താഴെ മരക്കുറ്റിയാണ്. തടി ദ്രവിച്ചപ്പോൾ കല്ലും മണ്ണും കൊണ്ടു തടകെട്ടി. ചെറിയൊരു കുളത്തിന്റെ രൂപത്തിലാണ് ഇന്ന് കേണിയുള്ളത്. പന രണ്ടായി പിളർത്തി ഉള്ളു തുരന്നുണ്ടാക്കിയ പാത്തിയിലൂടെ കേണിയിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കും. ഈ വെള്ളമാണ് കുടിയിലുള്ളവർ വീടുകളിലേക്കു ശേഖരിക്കുന്നത്. ചുറ്റിലുമുള്ള വയലുകൾക്കും ദാഹമകറ്റാൻ എത്തുന്ന പക്ഷികൾക്കും ഇതുതന്നെ ജീവജലം. വയലിലെ കേണി കുറുമ വിഭാഗത്തിന് ഭഗവതി സങ്കൽപ്പമാണ്. വർഷത്തിലൊരിക്കൽ കേണിയിൽ പൂജനടക്കും.

ചടങ്ങിനു മുന്നോടിയായി കേണി വറ്റിച്ച് ഉൾഭാഗം വൃത്തിയാക്കും. ഒരു പകൽ കെ‍ാണ്ടു വറ്റിച്ച കേണി ഒരു രാത്രി കെ‍ാണ്ട് നിറഞ്ഞെ‍ാഴുകും. പുലർച്ചെ അഞ്ചു മണിയോടെയാണ് കേണിയിലെ പൂജകൾ ആരംഭിക്കുക. കേണിയുടെ സമീപത്തെ പാടവരമ്പുകളിലൂടെ കടന്ന് പ്രാർഥനയോടെ ഓരോ കുടുംബങ്ങളുമെത്തും. കത്തിച്ച പന്തങ്ങൾ കേണിയുടെ മുകളിൽ നാട്ടും. ഒരോ കുടുംബവും കൊണ്ടുവരുന്ന നാളികേരങ്ങൾ കല്ലിൽ ഉടച്ച് വെള്ളം കേണിയിലേക്ക് ഒഴുക്കി പ്രകൃതി ദേവിക്ക് അർപ്പിക്കുന്നുവെന്ന സങ്കൽപ്പത്തോടെ ചടങ്ങ് അവസാനിക്കും.

കേണി ഇവർക്ക് ദൈവ സങ്കൽപമാണ്. അതിനാൽ തന്നെ കേണികൾക്കു സമീപം ഇവർ ചെരിപ്പ് ധരിക്കാറില്ല. കുറുമർ, കുറിച്യർ, അടിയർ, പണിയർ, കാട്ടുനായ്ക്കർ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ ജലത്തെ ദൈവീകമായാണു കാണുന്നത്. അശുദ്ധമായതെല്ലാം അവർ ജലത്തിൽ നിന്നകറ്റി നിർത്തും. പ്രധാനമായും കുറുമ വിഭാഗത്തിന്റെ  ജീവിത സാഹചര്യങ്ങളിലാണു കേണികൾ രൂപം കെ‍ാണ്ടത്. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന വിശ്വാസത്തിൽ മനുഷ്യനെ പോലെ ജലത്തെ ആശ്രയിച്ച് ജീവിക്കുന്ന ജീവജാലങ്ങൾക്കും കേണിയിൽ ഇടമുണ്ട്.

മൂന്നുറിലേറെ കേണികളുണ്ടായിരുന്ന ജില്ലയിൽ ഇന്ന് അവശേഷിക്കുന്നത് 3 കേണികളാണ്. മീനങ്ങാടി മന്നത്തുകുന്നിലെ കേണിക്ക് പുറമേ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന കേണികളിലെ‍ാന്ന് പുൽപള്ളിയിലെ പാക്കം തിരുമുഖത്താണ്. ഗ്രാമത്തിനോട് ചേർന്ന് കാടിന്റെ അരിക് പറ്റിയാണ് പാക്കത്തെ കേണി. കൂടാതെ പാതിരിപ്പാലത്തുമുണ്ട് ജലസമൃദ്ധമായ ഒരു കേണി. ഇവ മാത്രമാണ് ഇന്ന് ജില്ലയിലെ അവശേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com