ADVERTISEMENT

മുള്ളൻകൊല്ലി∙ വരൾച്ചാമേഖലയിൽ ജലമെത്തിക്കാൻ ആസുത്രണം ചെയ്ത കടമാൻതോട് ജലപദ്ധതിയുടെ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് കൂട്ടായ്മ ആവശ്യപ്പെട്ടു. വേനൽ ശക്തമാവുകയും വെള്ളം മുഴുവൻ കർണാടക ഊറ്റിയെടുക്കുകയും ചെയ്തതോടെ ലോറിയിൽ നിറയ്ക്കാൻ പോലും വെള്ളമില്ലാതെ കബനിപ്പുഴ വരണ്ടിരിക്കുകയാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി..കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തടയണ നിർമിച്ചെങ്കിലും പുഴവെള്ളത്തിൽ പായൽ നിറഞ്ഞതോടെ ജലശുദ്ധീകരണവും വിതരണവും അവതാളത്തിലായി. അപകടകരമായ സാഹചര്യത്തിലൂടെയാണ് മുള്ളൻകൊല്ലിയുടെ കാർഷിക മേഖല കടന്നുപോകുന്നത്. ജനങ്ങൾക്ക് കുടിക്കാനും കൃഷിയിടങ്ങൾ നനയ്ക്കാനും വെള്ളമില്ല. അതിർത്തിയിലെ കോളനികളിലും വീടുകളിലും ജലക്ഷാമം രൂക്ഷമായി. കാലി വളർത്തലും പ്രതിസന്ധിയിലാണ്.

പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ജലവിതരണം നടത്തേണ്ട കടമാൻതോട് പദ്ധതിയുടെ കാര്യത്തിൽ സർക്കാർ ജനത്തെ കബളിപ്പിക്കുകയാണെന്നു യോഗം ആരോപിച്ചു. കഴിഞ്ഞമാസം മുള്ളൻകൊല്ലിയിലെത്തിയ ജലവിഭവ മന്ത്രിയും പദ്ധതി നിർമിക്കുമെന്ന് ഉറപ്പുനൽകി മടങ്ങിയതാണ്. ഇതിനായുള്ള ഭൂതല സർവേ ഉടനാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സാധ്യതാ പഠനം നടത്താൻ സർക്കാർ ഏജൻസിയെ ഏൽപിച്ചിട്ട് 3 മാസമായി.എന്നാൽ ഒരു സർവേയും ഇതുമായി ബന്ധപ്പെട്ട് നടന്നില്ല. സർവകക്ഷിയോഗം ചേർന്ന് തീരുമാനിക്കുമെന്ന ഉറപ്പ് സർക്കാരും ജില്ലാ ഭരണകൂടവും പാലിച്ചിട്ടുമില്ല.

കൊടും വരൾച്ചയിൽ നാട് നശിക്കുമ്പോഴും പദ്ധതിക്ക് എതിർപ്പുണ്ടെന്നു വരുത്തി ജനത്തെ കബളിപ്പിക്കുന്ന തന്ത്രമാണ് ഉത്തരവാദപ്പെട്ടവർ നടത്തുന്നതെന്നും കോൺഗ്രസ് കൂട്ടായ്മ ആരോപിച്ചു. ഈ സാഹചര്യത്തിൽ പദ്ധതിയോടുള്ള സർക്കാർ സമീപനം വ്യക്തമാക്കണം.  വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.ഡി.സജി, ജോയി വാഴയിൽ, ശിവരാമൻ പാറക്കുഴി, വി.ടി.തോമസ്, സ്റ്റീഫൻ പുകുടി, പി.കെ.വിജയൻ, സി.കെ.ജോർജ്, തോമസ് പാഴൂക്കാലാ, എൽദോസ് കരിപ്പാക്കുടി, പി.കെ.ജോസ്, മാത്യു ഉണ്ണിപ്പള്ളി എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com