ചലോ വയനാട്! വേനൽച്ചൂടിൽ കുളിരു തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുന്നു
Mail This Article
അമ്പലവയൽ∙ വിനോദ സഞ്ചാരികളുടെ നാടായ വയനാട് ജില്ലയിൽ 3 ദിവസത്തിനിടെ എത്തിയത് 75000–ൽ ഏറെ സഞ്ചാരികൾ. വരുമാനം അരക്കോടി രൂപയിലേറെ. ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ളതടക്കം 11 കേന്ദ്രങ്ങളിൽ മാത്രം ഏപ്രിൽ 29, 30, മേയ് 1 തീയതികളിലായി സന്ദർശനം നടത്തിയത് 66860 പേരാണ്. വരുമാനമായി 4837294 രൂപ ലഭിച്ചു. വനംവകുപ്പിനു കീഴിലുള്ള ചെമ്പ്ര പീക്ക്, ജലസേചന വകുപ്പിനു കീഴിലുള്ള കാരാപ്പുഴ ഡാം എന്നിവയിലെ സന്ദർശകരുടെ കണക്കുകൾ കൂടിയാകുമ്പോൾ 75000 കവിയും സന്ദർശകരുടെ എണ്ണം. വരുമാനവും ഇനിയും വർധിക്കും.
കൂടാതെ ജില്ലയിൽ വിവിധ ടൂറിസ്റ്റ് ഹോം, റിസോർട്ടുകൾ, വില്ലകൾ എന്നിവിടങ്ങളിൽ എത്തിയവർ കൂടിയാകുമ്പോൾ ജില്ലയിൽ ഇൗ ദിവസങ്ങളിൽ ജില്ലയിൽ എത്തിയവരുടെ എണ്ണം ഇനിയും വർധിക്കും. പതിവു പോലെ, ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യമെത്തുന്ന പൂക്കോട് തടാകത്തിൽ തന്നെയാണ് ഇത്തവണയും കൂടുതൽ സഞ്ചാരികളെത്തിയത്. മൂന്ന് ദിവസങ്ങളിലായി ഇവിടെയെത്തിയത് 23876 പേരാണ്. ആ ദിവസങ്ങളിൽ 1457580 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. എടയ്ക്കൽ ഗുഹയിൽ നിയന്ത്രണങ്ങളുള്ളതിനാൽ സന്ദർശകരുടെ എണ്ണം കുറഞ്ഞു.
പ്രധാന വെള്ളച്ചാട്ടമായ കാന്തൻപാറയിൽ ഏറ്റവും കൂടുതൽ പേരെത്തിയത് ഏപ്രിൽ 30 ന് ആണ്– 2648 പേർ. വരുമാനം 102330 രൂപ. ഏറെക്കാലത്തിനു ശേഷമാണ് കാന്തൻപാറയിൽ ദിവസവരുമാനം ഒരു ലക്ഷത്തിനു മുകളിലെത്തുന്നത്. ബാക്കിയെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരുടെ തിരക്ക് ഉണ്ടായപ്പോൾ ചീങ്ങേരി അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിൽ ആകെ എത്തിയത് 124 പേരാണ്. പൂക്കോട് തടാകത്തിനു പുറമേ കൂടുതൽ പേരെത്തുന്നതു കാരാപ്പുഴ ഡാം, ബാണാസുര സാഗർ തുടങ്ങിയ ഇടങ്ങളിലാണ്.