ADVERTISEMENT

ബത്തേരി∙ പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നങ്ങളിൽ സർക്കാരിന്റെ കൈത്താങ്ങെത്തിയപ്പോൾ പലതിനും തീർപ്പായി. വെവ്വേറെ കൗണ്ടറുകളിൽ 3 മന്ത്രിമാർ ഒന്നിച്ച് പരാതി കേട്ടതോടെ പ്രശ്നപരിഹാരത്തിന് വേഗവും കൈവന്നു. കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി ബത്തേരിയിൽ നടത്തിയ താലൂക്ക്തല അദാലത്തിൽ ഉടനടി പ്രശ്നപരിഹാരം കാണുന്നതിനെത്തിയത് മന്ത്രിമാരായ എം.ബി.രാജേഷ്, വി.അബ്ദുറഹ്മാൻ, എ.കെ.ശശീന്ദ്രൻ എന്നിവരാണ്. സംസ്ഥാനത്ത് എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും നടന്നു വരുന്ന അദാലത്തുകളിൽ 3 മന്ത്രിമാർ പങ്കെടുക്കുന്നതും ഇതാദ്യമാണ്. ആകെ 495 അപേക്ഷകളാണ് പ്രശ്നപരിഹാരത്തിന് എത്തിയത്. അതിൽ 232 എണ്ണം തീർപ്പായി.

ഇന്നലെ നേരിട്ടെത്തിയ 160 അപേക്ഷകൾ മന്ത്രിമാർ കേട്ടെങ്കിലും നിയമപരമായ പരിശോധനകൾക്കായി പരിഗണനയിലാണ്. അവയ്ക്ക് ഒരു മാസത്തിനുള്ളിൽ പരിഹാരമുണ്ടായേക്കും. 39 അപേക്ഷകൾ പരിഗണിച്ചില്ല. 64 എണ്ണം നിരസിച്ചു. അദാലത്തിൽ റേഷൻ കാർഡിന് അപേക്ഷിച്ച വിജയൻ, ഷഹർബാന എന്നിവർക്കുള്ള റേഷൻ കാർഡുകൾ മന്ത്രി ഉദ്ഘാടന വേദിയിൽ വിതരണം ചെയ്തു. ബിപിഎൽ കാർഡിലേക്ക് മാറ്റത്തിന് അപേക്ഷിച്ച് വർഷങ്ങളായിട്ടും പരിഹരിക്കപ്പെടാതെ കിടന്നവയിലും തീർപ്പുണ്ടായി. ആനുകൂല്യങ്ങൾ, വീട്, വഴി, സഹായങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ മന്ത്രിമാരുടെ മുന്നിലേക്ക് പരാതികളെത്തി.

മന്ത്രി എം.ബി. രാജേഷിനൊപ്പം കലക്ടർ രേണു രാജും, വി. അബ്ദുറഹ്മാനൊപ്പം സബ്കലക്ടർ ആർ. ശ്രീലക്ഷ്മിയും പരാതി കേട്ടു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പരാതി കൗണ്ടറുകളിൽ മന്ത്രിമാർക്കൊപ്പം സഹായത്തിനെത്തി. പരാതി പരിഹാരത്തിനുള്ള നിർദേശങ്ങൾ അപ്പപ്പോൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കാർഷിക വികസന കർഷകക്ഷേമം, തദ്ദേശ, റവന്യു വിഷയങ്ങളിലാണ് കൂടുതൽ പരാതികൾ ലഭിച്ചത്. സൂക്ഷ്മപരിശോധന ആവശ്യമായ പരാതികൾ ഒഴികെ ബാക്കിയെല്ലാം പരിഹരിക്കപ്പെട്ടു. വൈകിട്ട് 3 വരെ അദാലത്ത് നീണ്ടു.

സമയബന്ധിതമല്ലാത്ത സേവനം നീതിനിഷേധം: മന്ത്രി എം. ബി. രാജേഷ്

ബത്തേരി∙ സേവനം സമയബന്ധിതമായി ലഭിക്കുക എന്നത് പൗരന്റെ അവകാശമാണെന്നും ഇല്ലെങ്കിൽ അത് നീതി നിഷേധമാകുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി ബത്തേരിയിൽ നടന്ന താലൂക്കുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിനുള്ള പരിഹാരമായാണ് എല്ലാ താലൂക്ക് തലങ്ങളിലും അദാലത്തുകൾ നടത്തുന്നത്. കരുതലും കൈത്താങ്ങും പരിപാടിയിൽ 3 മന്ത്രിമാർ പങ്കെടുക്കുന്ന താലൂക്ക്തല അദാലത്ത് സംസ്ഥാനത്ത് ഇവിടെ മാത്രമാണ് നടന്നതെന്നും അത് ജില്ലയോടുള്ള പ്രത്യേക കരുതലാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു.

മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. കലക്ടർ ഡോ. രേണുരാജ്, ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എഡിഎം എൻ.ഐ ഷാജു, ഡപ്യൂട്ടി കലക്ടർമാരായ കെ. അജീഷ്, വി. അബൂബക്കർ, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ, ഡിഎഫ്ഒ ഷജ്‌ന കരീം തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com