ADVERTISEMENT

കൽപറ്റ ∙ വായ്പത്തട്ടിപ്പു വഴി കൈക്കലാക്കിയ തുക തിരിച്ചടച്ചു തടിയൂരാമായിരുന്നിട്ടും അതിനു മുതിരാതെ അതിബുദ്ധി കാണിച്ചതാണു പുൽപള്ളി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്കു വിനയായത്. തട്ടിപ്പിലൂടെ ബാങ്കിനു നഷ്ടമായ 8.33 കോടി രൂപ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാം ഉൾപെടെ 7 ഭരണസമിതി അംഗങ്ങളിൽ നിന്നും 2 ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാൻ 2020 ഡിസംബറിലാണു സഹകരണ ജോയിന്റ് റജിസ്ട്രാർ ഉത്തരവിറക്കിയത്. എന്നാൽ, അഡ്മിനിസ്ട്രേറ്റിവ് ഭരണം കഴിഞ്ഞാലുടൻ ബാങ്ക് ഭരണം പിടിക്കാമെന്നും തട്ടിപ്പുതുക തിരിച്ചു പിടിക്കാനുള്ള നീക്കം പതിയെ മരവിപ്പിക്കാമെന്നും ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടി. അതിനായി, അന്വേഷണ സംഘവുമായി സഹകരിക്കാതെ നടപടി വൈകിപ്പിച്ചു. ഒട്ടേറെ തവണ നോട്ടിസ് നൽകിയിട്ടും കുറ്റാരോപിതർ ഹാജരായി മൊഴി നൽകിയില്ലെന്നു സഹകരണ ജോയിന്റ് റജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു.

വായ്പാ തട്ടിപ്പിലുൾപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു കർഷക സംഘം ജില്ലാ കമ്മിറ്റി പുൽപള്ളിയിൽ നടത്തിയ പ്രകടനം.

പിന്നാലെ, തങ്ങളുടെ ഭാഗം കേൾക്കാതെയാണ് അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കിയതെന്നു ഹൈക്കോടതിയിൽ അറിയിക്കുകയും ചെയ്തു. ഇതെല്ലാം മനഃപൂർവം നിയമനടപടി നീട്ടിക്കൊണ്ടുപോയി തട്ടിപ്പുതുക തിരിച്ചടയ്ക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഹർജിക്കാരുടെ മൊഴിയെടുത്ത ശേഷമേ അന്വേഷണം പൂർത്തിയാക്കാവൂവെന്നു തങ്ങളുടെ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പോലും പ്രതികൾ പാലിച്ചില്ല. തുടർച്ചയായി 5 തവണ നോട്ടിസ് കൈപ്പറ്റിയിട്ടും 2021 സെപ്റ്റംബറിൽ മാത്രമാണ് കെ.കെ.ഏബ്രഹാം വിശദീകരണം നൽകിയത്. 8 മാസം മുൻപു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണസമിതി തന്നെ ബാങ്ക് ഭരണം പിടിച്ചു. രണ്ടുമാസത്തിനകം തിരിച്ചുപിടിക്കൽ നടപടി പൂർത്തിയാക്കണമെന്ന സഹകരണ ജോയിന്റ് റജിസ്ട്രാറുടെ 2022 ഓഗസ്റ്റിലെ ഉത്തരവ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വിജിലൻസ് കേസ് റജിസ്റ്റർ ചെയ്ത് 4 വർഷം കഴിഞ്ഞിട്ടും കോടതിയിൽ കുറ്റപത്രം നൽകാത്തതിൽ സിപിഎം- കോൺഗ്രസ് ഒത്തുകളി സംശയിക്കുന്നവരുമുണ്ട്.

വീടുപണി കരാറിന്റെ മറവിൽ ഇരകളെ വീഴ്ത്തി കൊല്ലപ്പള്ളി

കൽപറ്റ ∙ പുൽപള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കൊല്ലപ്പള്ളി സജീവൻ ഇരകൾക്കായി വലവീശിയത് വീടുപണി കരാറിന്റെ മറവിലും. തട്ടിപ്പുകേസിൽ റിമാൻഡിലായ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ ഏറ്റവുമടുത്ത വിശ്വസ്തനാണു കൊല്ലപ്പള്ളി. റിയൽ എസ്റ്റേറ്റ് രംഗത്തു സജീവമായതോടൊപ്പം കൊല്ലപ്പള്ളി വീടുനിർമാണ കരാറുകളും ഏറ്റെടുത്തതായി പൊലീസ് പറയുന്നു. വീടുനിർമാണത്തിനുള്ള തുക സ്വാധീനം ഉപയോഗിച്ച് പുൽപള്ളി സഹകരണ ബാങ്കിൽനിന്നു വായ്പയായി സംഘടിപ്പിക്കാമെന്ന് ആളുകളെ വിശ്വസിപ്പിക്കും. ഇതിനായി പല രേഖകളിലും ഒപ്പിട്ടുവാങ്ങും.

രേഖകളിൽ കൃത്രിമം കാണിച്ചും ഭരണസമിതിയിലും ഉദ്യോഗസ്ഥരിലുമുള്ള ബന്ധം ഉപയോഗിച്ചും ഈടുവസ്തുവിന് അർഹമായതിനെക്കാൾ തുക വായ്പ നേടും. വീടുനിർമാണത്തിന് ആവശ്യമായ തുക മാത്രം ഇരകൾക്കു കൈമാറിയശേഷം ബാക്കി തുക സ്വന്തം അക്കൗണ്ടിലേക്കു മാറ്റും. ഇതിനായി നിയമപ്രാബല്യമില്ലാത്ത പവർ ഓഫ് അറ്റോണി തയാറാക്കി ബാങ്കിൽ നൽകി. ഇഞ്ചിക്കൃഷിയിൽ പങ്കുകാരാക്കാമെന്നു വാഗ്ദാനം നൽകിയും പലരെക്കൊണ്ടും ഇയാൾ വായ്പയെടുപ്പിച്ചു. സ്വന്തമായി വലിയ കാറും വീടുമൊക്കെ സ്വന്തമാക്കിയപ്പോഴും വായ്പ തിരിച്ചടവു മുടക്കി. രാജേന്ദൻ നായർ ആത്മഹത്യ ചെയ്ത ദിവസം കൊല്ലപ്പള്ളി സജീവൻ മുങ്ങി.

ഉത്തരവാദികളും തിരിച്ചടയ്ക്കേണ്ട തുകയും 

ബാങ്കിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികളായി വയനാട് സഹകരണവകുപ്പ് വയനാട് ജോയിന്റ് റജിസ്ട്രാർ കണ്ടെത്തിയവരും തിരിച്ചടയ്ക്കേണ്ട തുകയും 

കെ.കെ. ഏബ്രഹാം, പ്രസിഡന്റ് 2,22,53,435
കെ.ടി.രമാദേവി, സെക്രട്ടറി 2,18,45,635
പി.യു.തോമസ്, വായ്പാവിഭാഗം മേധാവി 1,81,39,099
ഭരണസമിതിയംഗങ്ങളായ സി.വി. വേലായുധൻ 79,14,341
ബിന്ദു ചന്ദ്രൻ 24,71,570
ടി.എസ്.കുര്യൻ 53,67,666
സുജാത ദിലീപ് 37,61,312
മണി പാമ്പനാൽ 12,77,742
വി.എം.പൗലോസ് 3,47,070 

നിയമനങ്ങളും ആരോപണ നിഴലിൽ 

വായ്പാ വിതരണത്തിനു പുറമെ പുൽപള്ളി സഹകരണ ബാങ്കിലെ നിയമനങ്ങളും ആരോപണനിഴലിൽ. പാർട് ടൈം സ്വീപ്പർ, പ്യൂൺ തസ്തികയിലേക്കു ലക്ഷങ്ങൾ വാങ്ങി ഭരണസമിതി അംഗങ്ങൾ നിയമനം നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്. പാർട്ടിക്കാരിൽനിന്നു പോലും ലക്ഷങ്ങൾ കോഴ വാങ്ങി. കൂടുതൽ തുക തരാൻ തയാറായാൽ സിപിഎം നേതാക്കളുടെ ശുപാർശയുമായി എത്തിയവരെയും പരിഗണിച്ചു. വായ്പാത്തട്ടിപ്പിനൊപ്പം നിയമനക്കോഴയിലും അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. 

കർഷക സംഘം പ്രതിഷേധ കൂട്ടായ്മ 

പുൽപള്ളി ∙ സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പിൽ കുരുങ്ങി കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കർഷക സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. എ.വി.ജയൻ അധ്യക്ഷത വഹിച്ചു. സി.ജി.പ്രത്യുഷ്, കെ.ജെ.പോൾ, ജസ്റ്റിൻ ബേബി, എൻ.കെ.മുഹമ്മദ്കുട്ടി, കെ.എം.വർക്കി എന്നിവർ പ്രസംഗിച്ചു.

സഹകരണ ബാങ്കുകളിലെ അഴിമതികൾ അന്വേഷിക്കണം: എഫ്ആർഎഫ്

പുൽപള്ളി ∙ ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന അഴിമതി, വായ്പാ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് വിശദ അന്വേഷണം നടത്തണമെന്ന് ഫാർമേഴ്സ് റിലിഫ് ഫോറം ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾക്കു പുറമെ കാർഷിക ഗ്രാമ വികസന ബാങ്കുകളും വാണിജ്യ ബാങ്കുകളും സർഫാസി നിയമം ഉപയോഗിച്ച് കർഷകനെ വേട്ടയാടുകയാണ്. പുൽ‌പള്ളി ബാങ്കിൽ‌ നടന്ന വായ്പാ തട്ടിപ്പ്, നിയമന അഴിമതി എന്നിവയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ കടങ്ങൾ എഴുതി തള്ളണമെന്നും കുടുംബത്തെ സഹായിക്കണമെന്നും ആവശ്യമുയർന്നു. പി.എം.ജോർജ് അധ്യക്ഷത വഹിച്ചു. എ.സി.തോമസ്, എ.എൻ.മുകുന്ദൻ, എൻ.ജെ.ചാക്കോ, ടി.ഇബ്രായി, ചീങ്കല്ലേൽ അപ്പച്ചൻ, ഒ.ആർ.വിജയൻ, ഇ.വി.ജോയി എന്നിവർ പ്രസംഗിച്ചു.

കടബാധ്യത സർക്കാർ ഏറ്റെടുക്കണം

പുൽപള്ളി ∙ വ​ഞ്ചനയിലൂടെ കടക്കെണിയിലായി ആത്മഹത്യ ചെയ്ത കേളക്കവല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായരുടെ കടബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്നും നിർധന കുടുംബത്തിന് സഹായം എത്തിക്കണമെന്നും ദേവി വിലാസം കരയോഗം ആവശ്യപ്പെട്ടു. രാജേന്ദ്രന്റെ കിടപ്പാടം പണയപ്പെടുത്തി വായ്പയെടുത്തയാളെ കണ്ടെത്തി വായ്പ അടപ്പിച്ച് രേഖകൾ കുടുംബത്തിന് മടക്കി നൽകണമെന്നും ആവശ്യമുയർന്നു. എം.ബി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com