ADVERTISEMENT

മലപ്പുറം∙ വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ. വയനാട് പാർലമെന്റ് മണ്ഡലത്തിനു കീഴിൽ വരുന്ന 3 നിയമസഭാ മണ്ഡലങ്ങൾ ജില്ലയിലാണ്. ജില്ലയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് മെഷിനുകളുടെയും പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടന്നു. സാധാരണ പരിശോധനയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എന്നാൽ, പരിശോധനയ്ക്ക് പ്രതിനിധിയെ അയയ്ക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ വരാനിരിക്കുന്ന വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന ധാരണയിലാണ് കോൺഗ്രസ്. അയോഗ്യനാക്കിയ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഉടൻ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൂചനകളോ മുന്നൊരുക്കത്തിനുള്ള നിർദേശമോ നേതൃത്വത്തിൽനിന്ന് ലഭിച്ചിട്ടില്ല. 

ഇടതുപക്ഷത്ത് സിപിഐക്ക് നീക്കിവച്ച സീറ്റാണ് വയനാട്. തിരഞ്ഞെടുപ്പിനെക്കുറിച്ച് സൂചനയില്ലെന്നാണ് സിപിഐ ജില്ലാ നേതൃത്വവും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കിടയിലും മാധ്യമങ്ങളിലുമുള്ള ചർച്ചകൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ പൊതുതിരഞ്ഞെടുപ്പിനായി ബിജെപിയുടെ ഒരുക്കം ജില്ലയിൽ തുടങ്ങിക്കഴിഞ്ഞു. പാർലമെന്റ് അടിസ്ഥാനത്തിലും നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും കമ്മിറ്റികൾ നിലവിൽ വന്നു.

ആവശ്യമായ ബൂത്തുകളിലെ അഴിച്ചുപണിയും ഈ മാസം പൂർത്തിയാക്കും. ഉപതിരഞ്ഞെടുപ്പ് വന്നാൽ നേരിടാൻ പാർട്ടി പൂർണസജ്ജമാണെന്നു ജില്ലാ നേതൃത്വം പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഘടകകക്ഷിയായ ബിഡിജെഎസാണ് വയനാട്ടിൽ എൻഡിഎക്കായി മത്സരിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് കേന്ദ്രനേതൃത്വമാണ് അന്തിമതീരുമാനമെടുക്കേണ്ടത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വൻ ഭൂരിപക്ഷമാണ് ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളിൽനിന്നു ലഭിച്ചത്. ഏറനാട് (56,527), വണ്ടൂർ (69,555), നിലമ്പൂർ (61,660) എന്നിങ്ങനെയായി ജില്ലയിൽനിന്നു മാത്രം 1,87,742 വോട്ടിന്റെ ഭൂരിപക്ഷം.

തീരുമാനം വന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫിസർ

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനങ്ങളൊന്നും വന്നിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതും പ്രഖ്യാപിക്കേണ്ടതും. ഇപ്പോൾ നടക്കുന്നത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങളാണ്. ഇത്തവണ രാജ്യമൊട്ടാകെ നേരത്തേ തന്നെ ഇതിന് നടപടികൾ തുടങ്ങിയിട്ടുണ്ട്. പരാതികളും മറ്റും ഒഴിവാക്കാനാണിത്. അടുത്ത മാർച്ച്–ഏപ്രിൽ മാസങ്ങളിൽ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Will there be a by-election in Wayanad lok sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com