ADVERTISEMENT

ബാണാസുര സാഗർ അണക്കെട്ടിനായി കുടിയൊഴിക്കപ്പെട്ട തരിയോട് ടൗണിന്റെ ശേഷിപ്പുകൾ  വേനലിൽ അണക്കെട്ടിലെ വെള്ളം താഴുമ്പോൾ വർഷാവർഷം തെളിഞ്ഞുവരും .. നഷ്ട സൗഭാഗ്യങ്ങളുടെ ഓർമപ്പെടുത്തലായി

തരിയോട് ∙ ബാണാസുര സാഗർ അണക്കെട്ടിനായി കുടിയൊഴിക്കപ്പെട്ട തരിയോട് ടൗൺ ജലാശയത്തിലെ ആഴങ്ങളിൽനിന്നു പുനർജനി. എല്ലാ വേനൽക്കാലത്തും ബാണാസുരയിൽ വെള്ളമൊഴിയുമ്പോൾ തെളിഞ്ഞുവരുന്ന പുരാതന പട്ടണം ഇക്കുറി മിഥുനമാസത്തിലും വെള്ളത്തിലായിട്ടില്ല. പെരുമഴ തകർത്തുപെയ്ത് വെള്ളം നിറയേണ്ട സമയത്തും വയനാട്ടിലെ മഴക്കുറവാണു കാരണം.

തരിയോട് ടൗണിലൂടെ കടന്നു പോയിരുന്ന കുതിരപ്പാണ്ടി റോഡിലെ കലുങ്ക്. ഈ വഴി ഒരുകാലത്ത് നിറയെ വാഹനങ്ങള്‍ ഓടിയിരുന്നു.
തരിയോട് ടൗണിലൂടെ കടന്നു പോയിരുന്ന കുതിരപ്പാണ്ടി റോഡിലെ കലുങ്ക്. ഈ വഴി ഒരുകാലത്ത് നിറയെ വാഹനങ്ങള്‍ ഓടിയിരുന്നു.

വെള്ളക്കെട്ടിനടിയിലായ ‍ടൗണും ഒട്ടേറെ സംസ്കാരങ്ങളുടെ കൂടിച്ചേരലിനു സാക്ഷ്യം വഹിച്ചു തല ഉയർത്തി നിന്ന പ്രദേശവുമാണ് തരിയോട്. ഡാമിലെ വെള്ളം ഇറങ്ങിയതോടെ ഉയർന്നുവന്ന ശേഷിപ്പുകൾ ടൗണിലെ വിവിധ സ്ഥാപനങ്ങളുടെയും ഇവിടെ കഴിഞ്ഞു വന്നിരുന്ന കുടുംബങ്ങളുടെയും ഓർമകൾ പുതുക്കുന്നു. ഒരു നാടിന്റെ വികാരമായിരുന്ന മൂന്നാംമുക്കിലെ മാവും റോഡരികിലെ കൂറ്റൻ മരങ്ങളും, സ്കൂൾ, പൊലീസ് ഔട്ട് പോസ്റ്റ്, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയുടെ അവശിഷ്ടങ്ങളും ഓർമകളെ തിരികെ കൊണ്ടു വരികയാണ്.

കുടിയേറ്റക്കാരുടെ വാഗ്ദത്തഭൂമി 

ജില്ലയിലെ പ്രധാന കുടിയേറ്റ ഗ്രാമങ്ങളിൽ ഒന്നായിരുന്നു തരിയോട്. 18–ാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ കോട്ടയം രാജാവ് കുടിയിരുത്തിയ 5 തറവാട്ടുകാരും അവർക്കു വഴി കാട്ടിയ കുറിച്യ വിഭാഗവും അടങ്ങുന്നതായിരുന്നു ആദ്യ കുടിയേറ്റക്കാർ. 1940നു ശേഷം തിരുവിതാംകൂറിൽ നിന്നും പിന്നീട് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമായിരുന്നു.

ബാണാസുര ഡാം പണിതപ്പോള്‍ വെള്ളത്തിനടിയിലായ പഴയ തരിയോട് ടൗണിലെ മൈൽക്കുറ്റി ജലാശയത്തിലെ വെള്ളമിറങ്ങിയപ്പോള്‍ തെളിഞ്ഞ നിലയില്‍.
ബാണാസുര ഡാം പണിതപ്പോള്‍ വെള്ളത്തിനടിയിലായ പഴയ തരിയോട് ടൗണിലെ മൈൽക്കുറ്റി ജലാശയത്തിലെ വെള്ളമിറങ്ങിയപ്പോള്‍ തെളിഞ്ഞ നിലയില്‍.

കൃഷിക്കും വിവിധ തൊഴിലിനും കച്ചവടങ്ങൾക്കും വേണ്ടിയും ഒട്ടേറെ പേർ ഇവിടേക്ക് എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിഭിന്ന മതക്കാരും സംസ്കാരമുള്ളവരും ഇവിടെ ഒന്നായി മാറുന്ന ചരിത്രമാണ് ഇവിടെ കണ്ടത്. വിദൂര നാടുകളിൽ നിന്ന് വൻകിട പ്ലാന്റർമാരും ഇവിടെ എത്തി. അങ്ങനെ 14  എസ്റ്റേറ്റുകൾ ചേർന്നു തരിയോട് ഉണ്ടായി.

അണക്കെട്ടിനായി കുടിയൊഴിഞ്ഞു പോയവർ ഉപേക്ഷിച്ച പാത്രം.
അണക്കെട്ടിനായി കുടിയൊഴിഞ്ഞു പോയവർ ഉപേക്ഷിച്ച പാത്രം.

റെയിൽവേ സ്ലീപ്പർ നിർമിക്കുന്നതിന് ആവശ്യമായ മരം ഇവിടെ നിന്ന് എടുക്കാം എന്ന തീരുമാനം വന്നതോടെ മര വ്യാപാരികളും കൂട്ടമായി എത്തി. കപ്പയിൽ തുടങ്ങിയ കൃഷി പിന്നീട് കാപ്പി, കുരുമുളക്, ഇഞ്ചി എന്നിവയിലേക്കു നീങ്ങിയതോടെ അവ വാങ്ങാനും വിൽക്കാനും മലഞ്ചരക്ക് കടകൾ മുളച്ചു പൊങ്ങി. 

ആഴങ്ങളിലൊളിച്ച സ്വർണം! 

സ്വർണഖനനത്തിന് ഇംഗ്ലിഷ് കമ്പനി വന്നതോടെ പൊലീസ് സ്റ്റേഷനും ആരാധനാലയങ്ങളും അകമ്പടി എത്തി. തരിയോട് പണ്ടുണ്ടായിരുന്ന സ്വർണഖനികളുടെ അവശേഷിപ്പുകൾ ഇന്നും ഈ നാടിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്. ടിപ്പു സുൽത്താൻ നിർമിച്ച കുതിപ്പാണ്ടി റോഡ് കടന്നു പോകുന്നതിനാൽ തരിയോട് എന്ന പ്രദേശം ചരിത്രത്തിലും മുഖ്യസ്ഥാനം വഹിച്ചു. കുടിയേറ്റങ്ങൾ ഏറിയതോടെ ടൗണും വളർന്നു. മലപ്പുറത്തേക്ക് ഓരോ മണിക്കൂർ ഇടവിട്ട് കെഎസ്ആർടിസി ബസും ഓടിത്തുടങ്ങി.

ജലാശയത്തിനായി ഏറ്റെടുത്ത സ്ഥലത്ത് വെള്ളം കയറിത്തുടങ്ങിയപ്പോള്‍ തരിയോട്ടുകാര്‍ ഉപേക്ഷിച്ചു പോയ വീടിന്റെ അവശിഷ്ടങ്ങളും കിണറും. ചിത്രത്തില്‍ കാണുന്ന ഉണങ്ങിയ മരത്തോടു ചേര്‍ന്നായിരുന്നു പഴയ പൊലീസ് സ്റ്റേഷന്‍.
ജലാശയത്തിനായി ഏറ്റെടുത്ത സ്ഥലത്ത് വെള്ളം കയറിത്തുടങ്ങിയപ്പോള്‍ തരിയോട്ടുകാര്‍ ഉപേക്ഷിച്ചു പോയ വീടിന്റെ അവശിഷ്ടങ്ങളും കിണറും. ചിത്രത്തില്‍ കാണുന്ന ഉണങ്ങിയ മരത്തോടു ചേര്‍ന്നായിരുന്നു പഴയ പൊലീസ് സ്റ്റേഷന്‍.

ശനിയാഴ്ചകളിൽ പരസ്പരം കാണാൻ പോലും ആവാത്ത വിധമുള്ള തിരക്ക് തരിയോട് ടൗണിൽ പതിവുള്ളതായി നാട്ടുകാർ ഓർക്കുന്നു. ആയിരത്തി അഞ്ഞൂറിലധികം കുടുംബങ്ങളും തൊഴിലാളികളും ആശ്രയിക്കുന്ന ടൗൺ ആയതോടെ അവിടെ ഒട്ടേറെ സ്ഥാപനങ്ങളും ഉയർന്നു വന്നു. ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫിസ്, കോഫി ബോർഡ്, ബാങ്ക്, മൃഗാശുപത്രി, കൃഷി ഭവൻ, ആശുപത്രികൾ, സ്കൂൾ എന്നിങ്ങനെ ഒരു പ്രദേശത്ത് വേണ്ട എല്ലാം ഇവിടെ പ്രവർത്തിച്ചിരുന്നു.

കുടിയിറങ്ങാൻ ഒരു കാലം 

ജില്ലയിലെ തന്നെ പ്രധാന ടൗൺ ആയി മാറിയ തരിയോടിന്റെ വളർച്ചയ്ക്കു വിരാമം കുറിച്ചു കൊണ്ടാണ് പ്രദേശത്ത് ഡാം നിർമാണത്തിന് സർക്കാർ മുതിർന്നത്. ഇതിന്റെ ഭാഗമായി 1969ൽ സർവേ നടപടികൾ തുടങ്ങി. തങ്ങളുടെ വിയർപ്പു കൊണ്ട് കെട്ടിപ്പടുത്ത വീടും സമ്പാദ്യങ്ങളും സൗഹൃദം തീർത്ത ബന്ധങ്ങളും തകരും എന്ന ചിന്ത നാട്ടുകാരിൽ പ്രതിഷേധത്തിന്റെ തിരി കൊളുത്തി. തുടർന്ന് ഡാം നിർമാണത്തിനെതിരെ കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധങ്ങൾ രൂപം കൊണ്ടു.

പഴയ തരിയോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലൊന്നിന്റെ അടിത്തറ. ഇതും മിക്ക സമയത്തും വെള്ളത്തിനടിയിലായിരിക്കും.
പഴയ തരിയോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലൊന്നിന്റെ അടിത്തറ. ഇതും മിക്ക സമയത്തും വെള്ളത്തിനടിയിലായിരിക്കും.

എന്നാൽ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് അറിഞ്ഞതോടെ മനസ്സില്ലാ മനസ്സോടെ ഓരോരുത്തരും അവരുടെ ഭൂമിയും സമ്പാദ്യവും വിട്ടു നൽകി ജില്ലക്കകത്തും പുറത്തും ഉള്ള വിവിധ നാടുകളിലേക്ക് കുടിയേറി. 1980ൽ തുടങ്ങിയ സ്ഥലമെടുപ്പ് 4 വർഷംകൊണ്ട് പൂർത്തിയായതോടെ പ്രദേശത്തെ അവസാന കുടുംബവും ഇവിടെ നിന്ന് പടിയിറങ്ങി. ‍

തരിയോട് ടൗണിനെ ആശ്രയിച്ചു കഴിഞ്ഞ കുമ്പളവയൽ, ചെല്ലാട്, ചൂരാണി, വട്ടം, പെരുംതട്ട, കാപ്പംകുന്ന്, കാട്ടിമട, കൊമ്പിയാൻ എന്നീ ഗ്രാമങ്ങളും ഓർമകളായി മാറി. മത സൗഹാർദത്തിനു പേരുകേട്ട പ്രദേശമായി മാറിയ ഇവിടെ ഓരോ മതത്തിന്റെ ആഘോഷങ്ങളും നാടിന്റെ ആഘോഷങ്ങളായിരുന്നു. വിട്ടു പിരിയാൻ കഴിയാത്ത സൗഹാർദമായിരുന്നു ഇവിടത്തുകാർക്ക് ഉണ്ടായിരുന്നത്. അവയെല്ലാം നഷ്ടപ്പെടുത്തി പിരിഞ്ഞവരെ പഴയ ഓർമകളിലേക്ക് എത്തിക്കുന്നതാണ് വെള്ളം ഇറങ്ങിയ തരിയോട് ടൗണിലെ നിലവിലെ കാഴ്ചകൾ.

English Summary : A submerged 'gold mine' in the Banasura Sagar Dam; The history of the arrival of the British here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com