അപകടഭീഷണിയായ ഉണങ്ങിയ മാവ് ഒടുവിൽ മുറിച്ച് മാറ്റി
Mail This Article
പനമരം ∙ തിരക്കേറിയ പ്രധാന റോഡിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി ഉണങ്ങി നിന്ന വലിയ മാവ് ഒടുവിൽ മുറിച്ചുനീക്കി. പച്ചിലക്കാട് മീനങ്ങാടി റോഡിൽ കൂടോത്തുമ്മൽ ടൗണിനു സമീപം അപകട ഭീഷണിയുയർത്തി നിന്ന മാവ് മനോരമ വാർത്തയെ തുടർന്നാണു മുറിച്ചുനീക്കിയത്.
വിദ്യാർഥികൾ അടക്കം നടന്നു പോകുന്ന റോഡിനോടു ചേർന്നു 3 വലിയ മരങ്ങളുള്ളതിൽ വർഷങ്ങൾ പഴക്കമുള്ളതും ഏതുനിമിഷവും നിലംപൊത്താമെന്ന സ്ഥിതിയിലുള്ള മാവ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ കെ.എ പ്രതീഷിന്റെ നേതൃത്വത്തിലാണു മുറിച്ചുമാറ്റിയത്.
വൈദ്യുത ലൈനിനോടു ചേർന്നായതിനാൽ വൈദ്യുതി ലൈൻ അഴിച്ചുമാറ്റിയതിനു ശേഷം വാഹനങ്ങൾ നിയന്ത്രിച്ചാണു മരംമുറി ആരംഭിച്ചത്. ഉണങ്ങിനശിച്ച മാവിന്റെ ശിഖരങ്ങൾ കാറ്റിൽ തിരക്കേറിയ റോഡിലേക്ക് പൊട്ടിവീഴുന്നതു പതിവായിരുന്നു. 2 മാസം മുൻപ് ഈ മാവിന്റെ വലിയ ശിഖരം പൊട്ടി വീണിരുന്നു. അതു സ്വകാര്യ തോട്ടത്തിലേക്കു പതിച്ചതിനാൽ അപകടമൊഴിവായിരുന്നു.