ADVERTISEMENT

കൽപറ്റ ∙ വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെ വയനാടിന്റെ വികസനം കാര്യക്ഷമമാക്കാൻ വൈഫൈ -2023 സിഎസ്ആർ കോൺക്ലേവുമായി ജില്ലാ ഭരണകൂടം. നാളെ പടിഞ്ഞാറത്തറയിലെ താജ് വയനാട് റിസോർട്സ് ആൻഡ് സ്പായിലാണു കോൺക്ലേവ് നടക്കുക. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മെഗാ ഇവന്റ്. സർക്കാർ പദ്ധതികൾക്കു പുറമേ, വിവിധ മേഖലകളിൽ സിഎസ്ആർ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) പദ്ധതികൾ വഴിയും അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കുകയാണു ലക്ഷ്യം.

വയനാട് ഇനിഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് -വൈഫൈ എന്നു പേരിട്ടിരിക്കുന്ന കോൺക്ലേവിൽ സ്വകാര്യ കമ്പനികളും സർക്കാർ വകുപ്പുകളും കൈകോർത്തു വികസനപദ്ധതികൾക്കു രൂപം നൽകും. ആരോഗ്യ-ചികിത്സാ മേഖലയിലുൾപ്പെടെ വയനാടിന്റെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമേകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കും. പ്രത്യേക ശ്രദ്ധ വേണ്ട മേഖലകളിലേക്കു വിവിധ കമ്പനികളുടെ സഹായമെത്തിച്ചു സർക്കാർ സംവിധാനങ്ങളുടെ മേൽനോട്ടത്തിലും പിന്തുണയിലും സുസ്ഥിരവികസനം സാധ്യമാക്കും.

കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിനു പ്രാദേശിക സർക്കാരുകൾക്കുള്ള പരിമിതി മറികടക്കുന്ന തരത്തിലുള്ള പദ്ധതികൾക്ക് കോൺക്ലേവ് രൂപം നൽകുമെന്ന് അധികൃതർ പറഞ്ഞു. പിന്നാക്ക ജില്ലയെന്ന പരിഗണനയിൽ സ്വദേശത്തെയും വിദേശത്തെയും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും ഒട്ടേറെ പദ്ധതികളാണ് ജില്ലയിൽ ആവിഷ്കരിക്കപ്പെടുന്നത്. എന്നാൽ, ഇവയ്ക്കൊന്നും ഏകരൂപമോ കൃത്യമായ മേൽനോട്ടമോ ഇല്ലാത്തതിനാൽ കൂടുതൽ പരിഗണന കിട്ടേണ്ട പല മേഖലകളും അവഗണിക്കപ്പെടുന്നതായി പരാതിയുയർന്നിരുന്നു.

ജില്ലയ്ക്കു ലഭ്യമാക്കാമായിരുന്ന കോടിക്കണക്കിനു സിഎസ്ആർ ഫണ്ടുകൾ, മതിയായ പ്രോജക്ടുകൾ തയാറാക്കാത്തതിനാൽ പാഴായിയെന്ന വിലയിരുത്തലിനെത്തുടർന്നാണ് സിഎസ്ആർ കോൺക്ലേവ് എന്ന ആശയം പ്രാവർത്തികമാക്കുന്നത്. കൃഷി, പട്ടികവർഗം, വിദ്യാഭ്യാസം, ആരോഗ്യം, വനം തുടങ്ങിയ വകുപ്പുകളുടെ 88 പദ്ധതികൾ സിഎസ്ആർ കോൺക്ലേവിലെത്തുന്ന സ്ഥാപനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കും.

ഈ പദ്ധതികൾക്കു മുൻഗണന

പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ നൂതന ചികിത്സാ സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുക, മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ ആരംഭിക്കുക, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റുമൂകൾ സജ്ജീകരിക്കുക, പഠനോപകരണങ്ങൾ ഉറപ്പാക്കുക, നൈപുണ്യവികസന പരിശീലനം, ഗോത്രഗ്രാമങ്ങൾ ദത്തെടുക്കൽ,

കാർഷിക സംരഭകത്വം പ്രോത്സാഹിപ്പിക്കൽ, ക്ഷീരമേഖലയുടെ വികസനം, കാർഷികോപകരണങ്ങളുടെ വിതരണം, ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയ്ക്കാണു സിഎസ്ആർ ഫണ്ട് ചെലവഴിക്കുന്നതിൽ പ്രധാന പരിഗണന നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com