പുൽപള്ളി ബസ് സ്റ്റാൻഡ് വികസനത്തിന് ദേവസ്വം ഭൂമി; കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Mail This Article
കൽപറ്റ ∙ പുൽപള്ളി ദേവസ്വം ഭൂമിയിൽ 73 സെന്റ് ബസ് സ്റ്റാൻഡ് വികസനത്തിനായി പുൽപള്ളി പഞ്ചായത്തിനു വിട്ടുകൊടുത്ത മലബാർ ദേവസ്വം ബോർഡ് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതായി പുൽപള്ളി സീതാദേവി ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം. കൃഷ്ണക്കുറുപ്പ്, കെ.കെ. കൃഷ്ണൻകുട്ടി എന്നിവർ അറിയിച്ചു. പഞ്ചായത്തിന്റെ അപേക്ഷയിൽ കഴിഞ്ഞ ജനുവരി 6നാണു 73 സെന്റ് ഭൂമി പാട്ടത്തിനു നൽകി ദേവസ്വം കമ്മിഷണർ ഉത്തരവിട്ടത്. ഭൂമി കൈമാറുന്നതിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതിയെ സമീപിച്ചതെന്നും ഇവർ പറഞ്ഞു.
ക്ഷേത്ര വിശ്വാസികളുടെ പൊതുവായ താൽപര്യം കണക്കിലെടുക്കാതെയാണ് ദേവസ്വം ഭൂമി പാട്ടത്തിനു നൽകിയത്. പുൽപള്ളി ദേവസ്വത്തിന് 14,999.14 ഏക്കർ ഭൂമി ഉണ്ടായിരുന്നതാണ്. മാറിമാറി വന്ന പാരമ്പര്യ ട്രസ്റ്റിമാരുടെ കെടുകാര്യസ്ഥത കാരണം ഇതിൽ ഏറെയും അന്യാധീനപ്പെട്ടു. നിലവിൽ 21.73 ഏക്കർ ഭൂമി മാത്രമാണ് ദേവസ്വത്തിനുള്ളത്. ഇതിൽ പുൽപള്ളി ടൗണിനോടു ചേർന്നുള്ള 4.47 ഏക്കറിൽ 73 സെന്റാണ് പഞ്ചായത്തിന് പാട്ടത്തിനു നൽകാൻ നീക്കം നടന്നത്.
2017ൽ പഞ്ചായത്ത് വികസന ആവശ്യത്തിന് 50 സെന്റ് ഭൂമി ദേവസ്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കുന്നതിനുള്ള നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ടുപോകുന്നതു ക്ഷേത്ര വിശ്വാസികളിൽ ഒരു വിഭാഗം കോടതിയെ സമീപിച്ചാണു തടഞ്ഞത്. പുൽപള്ളി ബസ് സ്റ്റാൻഡ് വികസനത്തിന് 73 സെന്റ് സ്ഥലം പാട്ടത്തിനു കൊടുക്കുന്നതിൽ ഭക്തരുടെ ആക്ഷേപങ്ങളും അഭിപ്രായവും ക്ഷണിച്ച് 2022 ഓക്ടോബർ 21ന് ദേവസ്വം കമ്മിഷണർ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര സംരക്ഷണ സമിതി ആക്ഷേപം ബോധിപ്പിച്ചെങ്കിലും പരിഗണന ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു. ഭൂമി വിഷയത്തിൽ ബത്തേരി മുൻസിഫ് കോടതിയിലും വ്യവഹാരം നടന്നുവരികയാണെന്നും ഇവർ പറഞ്ഞു.