കാതോർക്കുക, ഇനിയും ഇടിയും; മൺസൂൺ തുടങ്ങിയപ്പോൾത്തന്നെ ഇടിഞ്ഞു താഴ്ന്നത് 10 കിണറുകൾ
Mail This Article
കൽപറ്റ ∙ കാലവർഷാരംഭത്തിൽത്തന്നെ കിണറുകൾ ഇടിഞ്ഞുതാഴുന്ന പ്രതിഭാസം വയനാട് നേരിടുന്ന പാരിസ്ഥിതികാഘാതത്തിന്റെ തെളിവെന്നു വിദഗ്ധർ. ഇക്കുറി മൺസൂൺ തുടങ്ങിയപ്പോൾത്തന്നെ 10 കിണറുകളാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിഞ്ഞു താഴ്ന്നത്. ഈ പ്രവണത ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നു ജില്ലാ മണ്ണുസംരക്ഷണ റിട്ട.ഓഫിസർ പി.യു. ദാസ് പറയുന്നു.
വയൽനികത്തലും തലക്കൊല്ലി, തലവയൽ എന്നിവയുടെ തരംമാറ്റലുമാണ് കിണറുകൾ ഇടിഞ്ഞുതാഴുന്നതിനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഒട്ടേറെ കുന്നുകളും കൊല്ലികളും താഴ്‌വരകളുമാണ് വയനാടിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത. തോടുകളുടെയും അരുവികളുടെയും പുഴകളുടെയും പ്രളയതടങ്ങളാണ് ഇവ. മഴക്കാലത്ത് പ്രളയജലം കയറി എക്കൽ നിക്ഷേപിക്കപ്പെട്ട ചതുപ്പുകളുമുണ്ട്.
ഈ ചതുപ്പുകളായിരുന്നു വയനാടിന്റെ ജലസുരക്ഷയുടെ പ്രധാന ശക്തിസ്രോതസ്സ്. എന്നാൽ, കഴിഞ്ഞ 50 വർഷത്തിനിടെ ചതുപ്പുകളും കൊല്ലികളും കൂടുതലായി തരംമാറ്റി. ഇതോടെ, കുന്നുകളിൽനിന്ന് ചതുപ്പിലേക്കും കൊല്ലികളിലേക്കുമുള്ള നീരൊഴുക്ക് തടസ്സപ്പെട്ടു. കുന്നുകളിൽ അധികജലം ചതുപ്പുകൾ രൂപപ്പെടുത്തി. ഇത്തരം ചതുപ്പുകൾക്കു മുകളിൽ നിൽക്കുന്ന കിണറുകളും കെട്ടിടങ്ങളുമാണ് അപകടത്തിൽപ്പെടുന്നത്. വെള്ളത്തിന്റെ ഭാരത്താൽ കിണർ തൊട്ടുതാഴെയുള്ള ചതുപ്പിലേക്ക് ഇടിഞ്ഞുതാഴുകയാണ്. സോയിൽ പൈപ്പിങ് പ്രതിഭാസവും കിണർ ഇടിഞ്ഞുതാഴുന്നതിനു കാരണമാകുന്നുണ്ടെന്ന് പി.യു. ദാസ് പറഞ്ഞു.