ADVERTISEMENT

പുൽപള്ളി ∙ കബനിപ്പുഴയിലേക്ക് ഒഴുകിപ്പോകുന്ന വെള്ളം സംഭരിച്ചു കൃഗന്നൂർ പ്രദേശത്ത് ജലസേചനം നടത്താൻ നിർമിച്ച കുളവും സംവിധാനങ്ങളും പാഴായി നശിക്കുന്നു. ഒരു കോടിയോളം രൂപമുടക്കി ജില്ലാ പഞ്ചായത്താണ് 2010ൽ അൻപതു തോട് ഭാഗത്ത് വലിയകുളം നിർമിച്ചത്. വലിയതോതിൽ ജലംസംഭരിക്കാവുന്ന കുളത്തിലേക്കു പാടിച്ചിറ ഭാഗത്തു നിന്നാരംഭിക്കുന്ന അൻപത് തോട്ടിലെ വെള്ളമെത്തും. ഈ വെള്ളം കനാൽ വഴി കൃഗന്നൂർ പ്രദേശത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വയലിലേക്ക് മൺകനാലും നിർമിച്ചിരുന്നു. ഏതാണ്ട് 60 മീറ്റർ കനാൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇനി 300 മീറ്ററോളം കോൺക്രീറ്റ് ചെയ്യണം. കുളം നിർമിച്ചു കരിങ്കല്ലുകൊണ്ട് കെട്ടിയതല്ലാതെ കോൺക്രീറ്റ് ചെയ്തിട്ടില്ല. അതിനാൽ കൽക്കെട്ടിലൂടെ കാര്യമായി ജലം തോട്ടിലേക്കു തന്നെ ഒഴുകി പോകുന്നു. 

കല്ല് കെട്ടിയ ഭാഗം തേച്ചടച്ച് ജലച്ചോർച്ച ഇല്ലാതാക്കിയാൽ പ്രദേശത്താകമാനം കൃഷി ചെയ്യാനുള്ള വെള്ളം സുലഭം. മോട്ടറും പമ്പിങ്ങുമില്ലാതെ കുളത്തിൽ നിന്നു സ്വാഭാവികമായി പാടത്ത് വെള്ളമെത്തിക്കാം. ജില്ലയിൽ ഏറ്റവും മഴ കുറഞ്ഞ കർണാടകാതിർത്തിയിലാണ് പദ്ധതികൾ പലതുണ്ടായിട്ടും പ്രയോജനമില്ലാത്തത്. വെള്ളമില്ലാതെ നടീൽ മുടങ്ങിയതിന്റെ നിരാശയിലാണ് കർഷകർ. കഴിഞ്ഞദിവസം കർഷകർ കുളത്തിന്റെ ചോർച്ചയടച്ച് കാടുമൂടിയ മൺകനാൽ വെട്ടിത്തെളിച്ചു പാടത്ത് വെള്ളമെത്തിച്ചു. കബനിയോടു ചേർന്ന പാടത്താണ് നടീലിന് വെള്ളമില്ലാതെ കർഷകർ വലയുന്നത്. കൃഗന്നൂർ ജലസേചന പദ്ധതിയുടെ കനാലുകൾ തകർന്നു കിടക്കുന്നു.

ഇവിടുത്തെ 15 കുതിരശക്തിയുള്ള മോട്ടർ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്. അതുപയോഗിച്ച് ജലസേചനവും ഭാഗികമാണ്. ഞാറ് പാകമായെങ്കിലും പാടത്ത് വെള്ളമില്ല. 50 കുതിരശക്തിയുള്ള മോട്ടർ സ്ഥാപിച്ചിരുന്ന സ്ഥലം വെള്ളം കയറിക്കിടക്കുന്നു. സാധാരണ മഴക്കാലത്ത് ഈ മോട്ടർ പുഴയിൽ നിന്നു കരയ്ക്കു കയറ്റി വയ്ക്കുകയാണ് പതിവ്. ഈ പദ്ധതി നവീകരിക്കാനുള്ള ഒരുശ്രമവും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ കൃഷിയാവശ്യത്തിന് നിർമിച്ച കുളത്തിന്റെ പോരായ്മകൾ പരിഹരിച്ച് ജലസംഭരണവും വിതരണവും ഉറപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com