കടുവകളുടെ കണക്കെടുപ്പ് ഇനി എല്ലാ വർഷവും

Mail This Article
ഗൂഡല്ലൂർ ∙ നീലഗിരി വനമേഖലയിൽ കടുവകളുടെ മരണനിരക്ക് ഉയർന്നതോടെ എല്ലാ വർഷവും കടുവകളുടെ കണക്കെടുപ്പ് നടത്തുമെന്നു മുതുമല കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ വെങ്കിടേഷ് അറിയിച്ചു. ഊട്ടിക്കടുത്ത് ചിന്ന കൂനൂരിൽ വനത്തിൽ 4 കടുവക്കുഞ്ഞുങ്ങളുടെ ജഡം കണ്ടതോടെയാണു കണക്കെടുപ്പ് എല്ലാ വർഷവും നടത്താൻ തീരുമാനിച്ചത്. നേരത്തെ 4 വർഷത്തിലൊരിക്കലാണു കടുവ കണക്കെടുപ്പ് നടത്തിയിരുന്നത്. നീലഗിരി വനമേഖലയിൽ 40 ദിവസത്തിനിടെ 10 കടുവകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ചത്തതായി കണ്ടെത്തി. 4 മുതിർന്ന കടുവകളും 6 കുട്ടികളുമാണ് ചത്തത്.
സീകൂർ വനത്തിൽ അമ്മക്കടുവ ഉപേക്ഷിച്ച 2 കടുവക്കുഞ്ഞുങ്ങളുടെ ജഡവും കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 17 ന് നടുവട്ടം ഭാഗത്തെ തേയിലത്തോട്ടത്തിൽ കടുവയുടെ ജഡം കണ്ടെത്തി. അവലാഞ്ചിക്ക് സമീപം രണ്ട് കടുവകൾ വിഷം ഉള്ളിൽ ചെന്ന് ചത്തതും അടുത്തിടെയാണ്. ഈ ഭാഗത്ത് മറ്റൊരു കടുവയെയും ചത്ത നിലയിൽ കണ്ടു.
കടുവകളുടെ മരണ സംഖ്യ ഉയർന്നതോടെ വനം വകുപ്പും ആശങ്കയിലാണ്. കടുവകൾ ചത്തതിൽ വിശദ പഠനം നടത്തുന്നുണ്ട്. നിലവിൽ നീലഗിരിയിലെ വനം കടുവ സങ്കേതങ്ങളുടെ പരിധിയിൽ ഉൾപ്പെടും. കടുവകളുടെ എണ്ണം കൂടുതലുള്ള ഭാഗങ്ങളിൽ നിരീക്ഷണ ഗോപുരം നിർമിച്ച് നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local