ADVERTISEMENT

മാനന്തവാടി ∙ ഒന്നരമാസത്തിലേറെയായി പനവല്ലിയിലും സമീപപ്രദേശങ്ങളിലും ഭീതി പരത്തി വിലസിയ കടുവ ഒടുവിൽ കൂട്ടിലായി. രാത്രി എട്ടേകാലോടെയാണു പനവല്ലി പള്ളിക്കു സമീപത്തെ രവിയുടെ വീടിനു സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.  മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് ലഭിച്ച ശേഷം പനവല്ലിയിൽ രണ്ടുദിവസമായി നടന്ന തിരച്ചിലിനൊടുവിലാണു കടുവ കൂട്ടിലായത്. ഒട്ടേറെ വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവ കഴിഞ്ഞദിവസം പുഴക്കരയിലെ കയമയുടെ വീട്ടിലേക്ക് ഓടിക്കയറുകയും ചെയ്തതോടെ നാട്ടുകാർ വലിയ പ്രതിഷേധത്തിലായിരുന്നു.

വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. നരേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ 42 പേർ അടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. ഇതിനു പുറമേ മുത്തങ്ങയിൽനിന്നുള്ള ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള 20 അംഗ ആർആർടി സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ബേഗൂർ റേഞ്ച് ഓഫിസർ കെ. രാഗേഷ്, പേരിയ റേഞ്ച് ഓഫിസർ കെ. ആസിഫ്, മാനന്തവാടി റേഞ്ച് ഓഫിസർ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ‌2 സംഘമായി തിരിഞ്ഞു നടത്തിയ തിരച്ചിലിനൊടുവിലാണു കടുവ കുടുങ്ങിയത്. പനവല്ലി എമ്മടിയിലും, വയനാട് വന്യജീവി സങ്കേതത്തിലെ വനാതിർത്തിയിലും, സർവാണി, റസൽകുന്ന് ഭാഗങ്ങളിലുമായിരുന്നു തിരച്ചിൽ.

2 ആഴ്ചയായി 3 കൂടുകളാണു കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. 30 ക്യാമറകളുമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞദിവസങ്ങളിലൊന്നും ക്യാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുമില്ല. തിരച്ചിൽ ഇന്നും തുടരേണ്ടിവരുമെന്നു കരുതുന്നതിനിടയിലാണു കടുവ തനിയെ കൂട്ടിൽ കയറിയത്. കൂട്ടിലായ കടുവയെ കാണാൻ പ്രദേശവാസികൾ കൂട്ടത്തോടെയാണ് എത്തിച്ചേർന്നത്. മുൻപു ശല്യക്കാരനായി പിടികൂടി കാട്ടിൽവിട്ട കടുവയെത്തന്നെയാണു വീണ്ടും പിടികൂടിയതെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ, കടുവയെ വന്യമൃഗപരിചരണകേന്ദ്രത്തിലേക്കു തന്നെ മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഒരു അമ്മയും 2 കുട്ടികളും അടക്കം 3 കടുവകളും മുൻപ് പനവല്ലി ആദണ്ഡയിൽ കൂട്ടിലകപ്പെട്ട കടുവയുമാണു പനവല്ലിയിൽ ഭീതി പരത്തുന്നത്. ഇനിയും 3 കടുവകൾ പ്രദേശത്തുണ്ടെന്നു നാട്ടുകാർ പറയുന്നു.

ഇന്നലെയും ഭീതിപരത്തി ക്ഷീരകർഷകന്റെ മുന്നിലേക്ക് കടുവ 

പ്രദേശവാസിയായ ആദണ്ഡ സതീഷ്കുമാറിന്റെ മുൻപിൽ ഇന്നലെ സന്ധ്യയോടെ കടുവ ചാടി. പുഴയോരത്ത് പുല്ല് മുറിക്കാൻ പോകുകയായിരുന്ന സതീഷ് കടുവയെ കണ്ട് ഭയന്നു വിറച്ചു. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com