ആദിവാസി കോളനികളിൽ ദുരന്തനിവാരണ സേന ആദ്യ ജില്ലയാകാൻ വയനാട്
Mail This Article
കൽപറ്റ∙ രാജ്യത്തു പട്ടിക വർഗ കോളനികളിൽ ദുരന്തനിവാരണ പദ്ധതി നടപ്പാക്കുന്ന ആദ്യ ജില്ലയാകാൻ വയനാട് ഒരുങ്ങുന്നു. ഗോത്രവിഭാഗങ്ങൾക്കു ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി സേവന സജ്ജരാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. പരിശീലനം നേടിയ ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം ജില്ലയിൽ രൂപീകരിച്ചു. ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളിലെ 27 കോളനികളിലെ 758 പേർക്കാണു പരിശീലനം നൽകിയത്. 126 പേർക്കു നീന്തലിലും സിപിആറിലും പരിശീലനം നൽകി.
ജില്ലയിൽ ഉണ്ടായേക്കാവുന്ന പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തമുഖങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സേവനം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി 45 കേന്ദ്രങ്ങളിൽ മഴമാപിനികൾ സ്ഥാപിച്ചു. ഗോത്രവിഭാഗക്കാരായ വൊളന്റിയർമാരുടെ സഹായത്തോടെ മഴ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ദുരന്തനിവാരണ അതോറിറ്റിക്കു കൈമാറും. പദ്ധതി പിന്നീടു സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും.
ദുരന്ത പ്രതികരണക്ഷമത കൈവരിച്ച പട്ടികവർഗ കോളനികളുള്ള ആദ്യ ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നു കൽപറ്റയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.