ക്ഷയരോഗ മുക്ത വയനാട്: കൊച്ചിൻ ഷിപ് യാർഡ് 30 ലക്ഷം രൂപ നൽകും
Mail This Article
കൽപറ്റ ∙ കൊച്ചിൻ ഷിപ് യാർഡ് ക്ഷയരോഗ വിമുക്ത വയനാട് പദ്ധതിക്കായി 30 ലക്ഷം രൂപ ആരോഗ്യവകുപ്പിനു കൈമാറുന്നതിനു ധാരണാ പത്രത്തിൽ ഒപ്പു വച്ചു. കലക്ടർ രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ടിബി അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും രോഗികൾക്ക് പോഷകാഹാര പിന്തുണ നൽകുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിനു കമ്പനി ജില്ലയുമായി കൈകോർത്തത്. ക്ഷയരോഗം നേരത്തെ കണ്ടെത്തുന്നതിനായി മാനന്തവാടി ജില്ലാ ടിബി സെന്ററിൽ ട്രൂനാറ്റ് യന്ത്രം സ്ഥാപിക്കുന്നതിനും ചികിത്സാ കാലയളവിൽ മുഴുവൻ രോഗികൾക്കും പോഷകാഹാര പിന്തുണ നൽകുന്നതിനും വിഭാവനം ചെയ്യുന്ന പദ്ധതി 4 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിൽ കാൻസർ ചികിത്സാനന്തരമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നല്ലൂർനാട് സർക്കാർ ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ ആധുനിക ഓങ്കോളജി ഫിസിയോതെറപ്പി റിഹാബിലിറ്റേഷൻ സെന്ററും മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ലാബും സ്ഥാപിക്കുന്നതിനുള്ള 50 ലക്ഷം രൂപ വരുന്ന 2 പദ്ധതികൾക്കു കൂടി ഫണ്ട് ലഭ്യമാക്കുന്നതിനു കമ്പനി അംഗീകാരം നൽകി. സിഎസ്ആർ ഫണ്ട് സ്വരൂപിക്കുന്നതിനായി ജൂലൈ 14ന് നടത്തിയ സിഎസ്ആർ കോൺക്ലേവിന്റെ തുടർച്ചയായാണ് ഷിപ് യാർഡ് ജില്ലയ്ക്ക് തുക അനുവദിക്കുന്നത്. യോഗത്തിൽ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് സിഎസ്ആർ വിങ് ഹെഡ് സമ്പത് കുമാർ, ശശീന്ദ്ര ദാസ്, ജില്ലാ പ്ലാനിങ് ഓഫിസർ ആർ.മണിലാൽ, ഡപ്യൂട്ടി ഡിഎംഒ ഡോ.പ്രിയ സേനൻ, ജില്ലാ ടിബി ഓഫിസർ ഡോ.ഷിജിൻ ആളൂർ തുടങ്ങിയവർ പങ്കെടുത്തു.