ബത്തേരി നഗരസഭ ജനകീയമാകും: സ്പീക്കർ

Mail This Article
ബത്തേരി ∙ നൂതന ആശയങ്ങളിലൂടെ ജനകീയ പദ്ധതികൾ നടപ്പാക്കുന്ന ബത്തേരി നഗരസഭയ്ക്കു നാടിന്റെ ജനകീയ ആസ്ഥാനമായി മാറാൻ കഴിയുമെന്നു നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. നഗരസഭയുടെ നവീകരിച്ച കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും വേഗത്തിൽ സേവനം നൽകാനും പുതിയ സംവിധാനങ്ങളിലൂടെ കഴിയണം. ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികൾ പുതിയ ചുവടുവയ്പുകൾക്ക് ഊർജം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ മികച്ച പ്രവർത്തനത്തിനു ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷൻ തദ്ദേശ ഭരണവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരസഭയിൽ പുതുതായി തുടങ്ങിയ കഫെ ഉപാധ്യക്ഷ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ലോഗോ ഡിസൈനർ ഷാലു നക്ഷത്രയെയും, പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തകരെയും ആദരിച്ചു.
നഗരസഭാധ്യക്ഷൻ ടി.കെ. രമേശ്, സ്ഥിരം സമിതി അംഗങ്ങളായ കെ.റഷീദ്, പി.എസ്. ലിഷ, ഷാമില ജുനൈസ്, ടോം ജോസ്, സി.കെ. സഹദേവൻ, സാലി പൗലോസ്, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, രാധാ രവീന്ദ്രൻ, സി.കെ.ഹാരിഫ്, സീനിയർ സെക്രട്ടറി കെ.എം. സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു. പുതിയ കെട്ടിടം ജി പ്ലസ്ടു സംവിധാനത്തിലാണു നിർമിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ കുടുംബശ്രീ, സിഡിഎസ് എന്നിവയ്ക്കു പുറമേ കൗൺസിലർമാർക്ക് ജനങ്ങളുമായി സംവദിക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ ഓഫിസുകളും രണ്ടാം നിലയിൽ കോൺഫറൻസ് ഹാളും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിലെ എല്ലാ നിലകളിലും ശുചിമുറികളുണ്ട്.
മുതിർന്നവർക്ക് സൗജന് ചായയും ലഘുഭക്ഷണവും
ബത്തേരി ∙ നഗരസഭ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന 60 കഴിഞ്ഞവർക്ക് ഇനി ചായയും ലഘുഭക്ഷണവും കഫേയിൽ നിന്ന് സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം നഗരസഭാ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായാണു പുതിയ പദ്ധതിയും നടപ്പാക്കുന്നത്. പ്ലാൻ ഫണ്ടിൽ നിന്ന് 5.6 ലക്ഷം രൂപയാണ് ഇതിനായി നീക്കി വച്ചിട്ടുള്ളത്.