നിരക്കിൽ വൻ വ്യത്യാസം; നാട്ടുകാർക്ക് ബത്തേരി വെളുത്തുള്ളിയും പുൽപള്ളി ബീഫും മതി!!
Mail This Article
കൽപറ്റ ∙ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പച്ചക്കറി, പോത്തിറച്ചി, കോഴിയിറച്ചി നിരക്കിൽ വൻ വ്യത്യാസം. ഒരു കിലോ വെളുത്തുള്ളിക്കു ബത്തേരിയിൽ 240 രൂപയും വൈത്തിരിയിൽ 300 രൂപയും നടവയലിൽ 290 രൂപയുമാണു വില. മാനന്തവാടിയിലും മേപ്പാടിയിലും 280 രൂപയാണു വെളുത്തുള്ളി വില. ഒരേ നഗരത്തിലെ കടകളിലും പല വിലയ്ക്കാണു പച്ചക്കറി വിൽപന. പോത്തിറച്ചി, കോഴിയിറച്ചി വിലയിലും ഏറ്റക്കുറച്ചിലുണ്ട്. ജില്ലയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 180 മുതൽ 190 രൂപ വരെയാണു വില. എന്നാൽ, ബത്തേരിയിൽ 200 രൂപ കൊടുക്കണം.
എല്ലില്ലാത്ത ഒരു കിലോ ബീഫിനു കൽപറ്റ, അമ്പലവയൽ, മാനന്തവാടി, നടവയൽ എന്നിവിടങ്ങളിൽ 350 രൂപയാണു വില. പുൽപള്ളി, ബത്തേരി, പടിഞ്ഞാറത്തറ, കാവുംമന്ദം എന്നിവിടങ്ങളിൽ 320 രൂപയാണ് ഈടാക്കുന്നത്. മുട്ടയും പല വിലയ്ക്കാണു ജില്ലയിൽ വിൽക്കുന്നത്. ഒരു നാടൻമുട്ട 8 മുതൽ 10 രൂപയ്ക്കു വരെ വിൽക്കുന്നവരുണ്ട്. ഒരേ ബ്രാൻഡ് അരി വിലയിലും പലയിടത്തും പല നിരക്കാണ് ഈടാക്കുന്നത്.
ഹോട്ടൽ ഭക്ഷണത്തിനും ജില്ലയിലുടനീളം പല വിലയാണ്. വൈത്തിരി പോലുള്ള ടൂറിസം കേന്ദ്രങ്ങളിൽ ചായയ്ക്ക് 15 മുതൽ 20 രൂപ വരെ ഈടാക്കുന്നു. സാധനങ്ങളുടെ ഗുണനിലവാരമാണു വിലവ്യത്യാസത്തിനു കാരണമായി വ്യാപാരികളും ഹോട്ടലുടമകളും പറയുന്നത്.
ഹോട്ടലുകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ ഏറ്റക്കുറച്ചിലും വിലയിൽ പ്രതിഫലിക്കുന്നു. കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ കഴിയുന്നവർക്ക് വില ഉയരുമ്പോഴഉം പഴയ സ്റ്റോക്ക് കുറഞ്ഞ വിലയ്ക്കു വിൽക്കാനാകുമെന്നു കച്ചവടക്കാരും വിശദീകരിക്കുന്നു. മൊത്തവിലയ്ക്കു സാധനമെടുക്കുമ്പോൾ പലയിടത്തും ചരക്കുകൂലി വ്യത്യാസപ്പെടുന്നതും വിലവ്യത്യാസത്തിനു കാരണമായി വ്യാപാരികളും ഹോട്ടലുടമകളും പറയുന്നുണ്ട്. എന്നാൽ, ഉയർന്ന വില കൊടുക്കുമ്പോഴും ഗുണനിലവാരത്തിൽ വലിയ വ്യത്യാസമൊന്നും കാണാനില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
ചിക്കനു വില കുറയുമ്പോഴും ചിക്കൻ ബിരിയാണിക്കോ ചിക്കൻ ഫ്രൈക്കോ വില കുറയാറില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ടൂറിസം സീസണായതോടെ ഹോട്ടലുകളിൽ ഉയർന്ന വില ഈടാക്കുന്നതായി വിനോദസഞ്ചാരികളും പരാതിപ്പെടുന്നു. വിലക്കയറ്റത്തിൽ ജനം ബുദ്ധിമുട്ടുമ്പോഴും, വില നിയന്ത്രിക്കാനും ഏകീകരിക്കാനും ചുമതലപ്പെട്ടവർ കാഴ്ചക്കാരാണെന്നാണ് ഉപയോക്താക്കളുടെ പരാതി.ചില കടകളിൽ വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. ജില്ലയിൽ ഹോട്ടൽ വിലയിലും പലവ്യജ്ഞന–മത്സ്യ–മാംസ വ്യാപാരത്തിലും ന്യായമായ ഏകീകൃത വില ഏർപെടുത്താൻ ജില്ലാ ഭരണകൂടം മുൻകയ്യെടുക്കണമെന്ന ആവശ്യം ശക്തമാണ്.