ദ്രുതവാട്ടം രോഗബാധയിൽ നശിച്ച് കുരുമുളകു കൃഷി
Mail This Article
പനമരം∙ കുരുമുളക് കർഷകരെ പ്രതിസന്ധിയിലാക്കി ദ്രുതവാട്ടം രോഗം പടർന്നു പിടിക്കുന്നു. കുരുമുളകിന്റെ വിള ലഭ്യതയ്ക്ക് വലിയ വെല്ലുവിളിയായാണ് കുമിൾ രോഗമായ ദ്രുതവാട്ടം വീണ്ടും പടരുന്നത്. പൂതാടി പഞ്ചായത്തിൽ കാറ്റടിക്കവല പ്രദേശത്തെ ചില കർഷകരുടെ കുരുമുളക് കൃഷിയിടത്തിലാണ് ദ്രുതവാട്ടം മൂലം കുരുമുളക് ചെടികൾ പൂർണമായും ഉണങ്ങി നശിച്ചത്. പ്രതിരോധ മരുന്നുകൾ പലത് പ്രയോഗിച്ചെങ്കിലും ഒന്നും ഫലിക്കാതായി ചെടികൾ മുഴുവൻ നശിക്കുന്ന അവസ്ഥയാണ്.
മഞ്ഞളിപ്പ്, സാവധാനവാട്ടം എന്നീ രോഗത്തിന് പിന്നാലെയാണ് ചില തോട്ടങ്ങളിൽ ദ്രുതവാട്ടവും കണ്ടു തുടങ്ങിയത്. മുൻപ് മണ്ണിൽ ഈർപ്പത്തിന്റെ അംശം കൂടുമ്പോഴാണ് രോഗം പടർന്നിരുന്നതെങ്കിൽ ചൂട് കൂടിയിട്ടും രോഗത്തിന് കുറവില്ല. ദ്രുതവാട്ടം ബാധിച്ച കുരുമുളക് ചെടികൾക്ക് ബോഡോ മിശ്രിതമാണ് കൃഷി വകുപ്പ് നിർദേശിക്കുന്ന പ്രതിവിധി. എന്നാൽ ബോഡോ മിശ്രിതം തളിച്ചിട്ടും ഫലമില്ലെന്ന് കർഷകർ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് രോഗം ബാധിച്ച് കുരുമുളക് ചെടികൾ പൂർണമായും നശിച്ച തോട്ടങ്ങളിൽ നഴ്സറികളിൽ നിന്ന് വാങ്ങി നട്ടുപിടിപ്പിച്ച അത്യുൽപാദനശേഷിയുള്ള ചെടികളെയും രോഗം ബാധിച്ചിട്ടുണ്ട്. രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൃഷി വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.