ADVERTISEMENT

ബത്തേരി ∙ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള മലബാർ മീറ്റ് ഫാക്ടറി പ്രവർത്തനം നിലച്ചു മാസങ്ങൾ പിന്നിടുമ്പോൾ തൊഴിലാളികളും നിക്ഷേപകരും വീണ്ടും സമരത്തിനൊരുങ്ങുന്നു. സ്വതന്ത്രമൈതാനത്ത് 5ന് ധർണയിരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ടൗണിൽ പ്രതിഷേധ പ്രകടനം നടത്തും. പ്രവർത്തനം നിലയ്ക്കുന്നതിനു മുൻപുള്ള ഏതാണ്ട് 10 മാസക്കാലത്തെ ശമ്പളം തൊഴിലാളികൾക്കു ലഭിക്കാനുണ്ട്. 

സ്ഥിരം തൊഴിലാളികളോട് അവധിയിൽ പോകാനാണ് കമ്പനി നിർദേശിച്ചത്. അതിനാൽ പൂട്ടിയ ശേഷമുള്ള 9 മാസക്കാലത്തെ ശമ്പളവും കണക്കിൽ വരും. കലക്ടറേറ്റിന് മുൻപിൽ സമരം നടത്താനാണ് നിക്ഷേപകരുടെ തീരുമാനം. 

അവസാന ശ്രമമെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും വിജയിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുമെന്നുമാണു നിക്ഷേപകരുടെ ആക്‌ഷൻ കമ്മിറ്റി പറയുന്നത്.

പിടിത്തമിട്ട് ആദായനികുതി വകുപ്പും
∙ കമ്പനി പൂട്ടുകയും നിക്ഷേപകർ പ്രശ്നമുണ്ടാക്കുകയും ചെയ്തതോടെ ആദായ നികുതി വകുപ്പ് നിക്ഷേപകരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചിരുന്നു. വൻ തുക നിക്ഷേപിച്ച പലർക്കും കഴിഞ്ഞ ദിവസങ്ങളിൽ ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിട്ടുണ്ട്. നിക്ഷേപിച്ച തുകയിലും ലഭിച്ച പലിശയിലും ആദായ നികുതി നൽകിയിട്ടുണ്ടോയെന്നും അവർ പരിശോധിക്കുന്നുണ്ട്. 

ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയെ തുടക്കത്തിൽ സർക്കാർ അകമഴിഞ്ഞ് സഹായിച്ചിരുന്നു. അച്യുതാനന്ദൻ സർക്കാരിന്റെ സമയത്ത് 10 കോടി രൂപ ഫാക്ടറിയുടെ പ്രവർത്തനത്തിനായി വകയിരുത്തി. എന്നാൽ, പിന്നീട് ബജറ്റുകളിൽ 50 ലക്ഷം വീതം  വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ബ്രഹ്മഗിരിക്ക് നൽകിയില്ലെന്ന് വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച രേഖയിൽ പറയുന്നു. 2016–17 മുതൽ 6 കോടിയോളം രൂപ ചെലവഴിച്ചെന്നും രേഖയിലുണ്ട്. സൊസൈറ്റിയുടെ കീഴിലുള്ള ഫാക്ടറിക്ക് സർക്കാർ ഫണ്ട് അനുവദിച്ചതിലെ നിയമവശങ്ങളും പരിശോധനയിലാണ്.

ബഡ്സ് നിയമം പ്രാവർത്തികമാക്കണം എന്ന് നിക്ഷേപകർ
സൊസൈറ്റിയിൽ മലബാർ ഫാക്ടറിയിൽ അറുനൂറോളം പേരാണ് നിക്ഷേപകരായത്. 68 കോടി രൂപയാണ് ആകെ നിക്ഷേപമായി അനൗദ്യോഗിക കണക്കിലുള്ളത്. ഇതിൽ നൂറോളം പേർ ചേർന്ന് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. ആക്‌ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്കു മാത്രം 8 കോടിയോളം രൂപ ലഭിക്കാനുണ്ട്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ ബഡ്സ് ആക്ട് (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം) പ്രാവർത്തികമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നിക്ഷേപകർ കലക്ടറെ കണ്ടു.

ജില്ലാ പൊലീസ് മേധാവിയെ ഇന്ന് കാണുമെന്നും നിക്ഷേപകർ പറയുന്നു. കടമെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഫാക്ടറിയും പാതിരിപ്പാലത്തെ സൊസൈറ്റി സ്ഥലവും കണ്ടുകെട്ടാനുള്ള നടപടിയിലാണ് ബാങ്ക്. മുൻ ചെയർമാൻ പി. കൃഷ്ണപ്രസാദിന്റെ പേരിലുള്ള സ്വകാര്യ സ്വത്തും സൊസൈറ്റിക്കായി ഈട് നൽകിയിട്ടുണ്ട്. ബാങ്കിന്റെ ജപ്തി നടപടികൾക്ക് പുറമേ ഒരു നിക്ഷേപകൻ നൽകിയ കേസിലും ജപ്തി നടപടികൾ പുരോഗമിക്കുകയാണ്.

∙ 212 തൊഴിലാളികളാണ് ബ്രഹ്മഗിരിയിൽ ഉണ്ടായിരുന്നത്. അതിൽ‌ 167 പേരാണു സ്ഥിരം ജീവനക്കാർ. മാസം ശരാശരി 35 ലക്ഷത്തോളം രൂപയാണ് ശമ്പളത്തിനായി വേണ്ടിയിരുന്നത്. 10 മാസത്തോളം മുടങ്ങിയപ്പോൾ തന്നെ തൊഴിലാളികൾക്ക് നൽകാൻ 3.5 കോടിയുടെ കുടിശികയായി. പിഎഫ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ പുറമേ വരും. പലരും ജോലി ലഭിക്കുന്നതിനായി 2 മുതൽ 4 ലക്ഷം രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com