വനാതിർത്തിയിൽ കർഷകർ ചക്കകൾ വെട്ടിമാറ്റുന്നു; ചക്കക്കൊമ്പന്മാർ വരണ്ട
Mail This Article
നടവയൽ ∙ കാട്ടാനശല്യം മൂലം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം കർഷകർ മുളയിലേ തന്നെ വെട്ടിമാറ്റുന്നു. വന്യമൃഗശല്യം രൂക്ഷമായ വനാതിർത്തി പ്രദേശത്തെ കർഷകരാണ് കാട്ടാനയെ പേടിച്ചു കൃഷിയിടത്തിൽ നിന്ന് മൂപ്പെത്തും മുൻപ് തന്നെ ചക്ക പൂർണമായും നീക്കം ചെയ്യുന്നത്. ചക്ക സീസൺ ആകുന്നതിന് മുൻപ് തന്നെ വനാതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ അകലെ ജനവാസ കേന്ദ്രങ്ങളിൽ വരെ കാട്ടാന ശല്യം രൂക്ഷമായതോടെയാണു പല കർഷകരും പ്ലാവിൽനിന്നു ഇടിച്ചക്ക അടക്കം വെട്ടിമാറ്റുന്നത്.
ചക്കയ്ക്കും ചക്കക്കുരുവിനും വിലയും എടുക്കാൻ ആളുണ്ടെങ്കിലും മൂപ്പെത്തും വരെ സംരക്ഷിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. ചക്ക തേടിയെത്തുന്ന കാട്ടാന കൃഷിയിടത്തിലെ മറ്റു കൃഷികളും വ്യാപകമായി നശിപ്പിക്കുന്നതാണു കർഷകരെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക വെട്ടിമാറ്റാൻ പ്രേരിപ്പിക്കുന്നതെന്നു നെയ്ക്കുപ്പയിലെ കർഷകനായ പൂവക്കോട്ടിൽ തോമസ് പറയുന്നു. ചക്ക സീസൺ ആരംഭിച്ചതോടെ കാട്ടാനക്കൂട്ടം ചക്ക തേടി വനത്തിൽ നിന്നു വ്യാപകമായി കൃഷിയിടത്തിലേക്ക് ഇറങ്ങിത്തുടങ്ങി. കിലോമീറ്ററുകൾ അകലെയുള്ള ജനവാസ കേന്ദ്രങ്ങളിൽ വരെ കാട്ടാന ചക്ക തേടിയെത്തുന്നുണ്ട്.
ഇത് തടയുന്നതിനാണു പരമ്പരാഗത കർഷകരടക്കമുള്ള പലരും പ്ലാവിൽ നിന്ന് ചക്ക നീക്കം ചെയ്യുന്നത്. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്തെ കൃഷിയിടങ്ങളിലെ പല കർഷകരും പ്ലാവിലെ ചെറിയ ചക്കകൾ വരെ വെട്ടിക്കളയുന്നുണ്ട്.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി പ്ലാവുകളിൽ ചക്ക കുറവാണെങ്കിലും ഉള്ളതുപോലും കാട്ടാനശല്യം മൂലം നിലനിർത്താൻ പറ്റാത്ത അവസ്ഥയാണ്. അയൽ ജില്ലകളിൽ വനംവകുപ്പ് കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാനായി വനാതിർത്തികളിലെ പ്ലാവുകളിലെ ചക്കയും വാഴക്കുലകളും വെട്ടിമാറ്റിയതു മുൻപ് ശ്രദ്ധയിൽ പെട്ട കർഷകരാണ് കാട്ടാനകളെ പേടിച്ച് ജില്ലയിലും ചക്ക വെട്ടിമാറ്റുന്നത്. ഇതിനിടയിൽ ഇടിച്ചക്ക തേടി ആവശ്യക്കാർ എത്താൻ തുടങ്ങിയതു കർഷകർക്ക് അൽപം ആശ്വാസമാകുന്നുണ്ട്