ADVERTISEMENT

പനമരം ∙ വൈക്കോലിന് ആവശ്യക്കാരില്ലാത്തതു കർഷകർക്ക് ദുരിതമാകുന്നു. പുഞ്ചക്കൊയ്ത്ത് ആരംഭിച്ച ആദ്യദിനങ്ങളിൽ ചൂടപ്പം പോലെ വിറ്റു പോയിരുന്ന വൈക്കോലിന് ആവസാന ഘട്ടത്തിൽ ഒരാളും എത്താത്ത അവസ്ഥയായതോടെ കർഷകരുടെ പ്രതീക്ഷകൾ തകരുന്നു. കൊയ്ത്ത് യന്ത്രങ്ങളും പ്രതികൂല കാലാവസ്ഥയും തൊഴിലാളി ക്ഷാമവും മൂലം ഒടുവിൽ കൊയ്ത്തുമെതി നടത്തിയ കർഷകരുടെ വൈക്കോലാണു വിൽപന നടത്താൻ കഴിയാതെ വയലുകളിൽ സൂക്ഷിച്ചിരിക്കുന്നത്.കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിനു നിരോധനം ഏർപ്പെടുത്തിയതിനാൽ ആദ്യഘട്ടത്തിൽ ഫാമുകാരും ക്ഷീരകർഷകരും ചില ഇടനിലക്കാരും വൈക്കോൽ തേടി എത്തുകയും നല്ല വിലയ്ക്കു തന്നെ വിറ്റു പോകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആവശ്യക്കാരെത്താത്ത അവസ്ഥയായതോടെയാണു വയലുകളിൽ വൈക്കോൽ കൂനകൾ ഉയർന്നത്.

ഇതിനിടെ വിളവെടുപ്പ് സമയത്തുണ്ടായ മഴയിൽ യന്ത്രം ഉപയോഗിച്ച് റോൾ ആക്കി വയലിൽ വിൽപനയ്ക്കു വച്ചിരുന്ന വൈക്കോൽ നനഞ്ഞു നശിച്ചവരും ഏറെയുണ്ട്. വിൽപന നടത്താൻ കഴിയാതെ വയലിൽ സൂക്ഷിച്ച ചില കർഷകരുടെ വൈക്കോൽ കാട്ടാനയെത്തി അകത്താക്കിയതിനാൽ വിൽപന നടത്താൻ കഴിയാതെ നിലവിൽ വയലിൽ സൂക്ഷിച്ചിരിക്കുന്ന വൈക്കോലിന് കാവലിരിക്കേണ്ട അവസ്ഥയാണ്.വൈക്കോലിന് ആവശ്യക്കാർ എത്താതായതോടെ പലരും റോൾ ആക്കിയ വൈക്കോൽ ഒരിടത്ത് കുട്ടി വയ്ക്കാൻ പോലും തയാറായിട്ടില്ല. കൂലിച്ചെലവും തൊഴിലാളി ക്ഷാമവുമാണു കാരണം. വിൽപന നടന്നില്ലെങ്കിൽ വൈക്കോൽ സൂക്ഷിച്ചു വയ്ക്കുന്നതിന് വേണ്ടി ചെലവാക്കിയ തുക കൂടി നഷ്ടപ്പെടുത്തേണ്ടതില്ലല്ലോ എന്നാണു കർഷകർ പറയുന്നത്. എന്നാൽ വേനൽ കനക്കുന്നതോടെ വൈക്കോലിന് ആവശ്യക്കാർ എത്തുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com