സുരഭിക്കവലയിൽ കടുവ ആടിനെ കൊന്നുതിന്നു; പ്രതിഷേധവുമായി ജനം തെരുവിൽ

Mail This Article
പുൽപള്ളി ∙ സുരഭിക്കവലയിൽ ഇന്നലെ രാത്രി കൂട്ടിൽ കിടന്ന ആടിനെ കടുവ കൊന്നു. പാലമറ്റത്തിൽ സുനിലിന്റെ ആടിനെ കൊന്ന് ഏതാണ്ട് പൂർണമായി ഭക്ഷിച്ചു. ആടിന്റെ തല ഏറെയകലെയുള്ള തോട്ടത്തിൽ കണ്ടെത്തി. കൂട്ടിൽ നിന്ന് ആടിനെ കടിച്ചുവലിച്ചു പാതയോരത്തത്തിച്ചാണ് ഭക്ഷിച്ചത്.രാത്രി മുഴുവൻ വളർത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നെന്നും കടുവഭീതി കാരണം ജനങ്ങളാരും വീടിനു പുറത്തിറങ്ങിയില്ലെന്നും സുനിൽ പറഞ്ഞു. ആടിനെ കൊന്നതു കടുവയെന്ന് വനപാലകരും സ്ഥിരീകരിച്ചു.

ജഡാവശിഷ്ടത്തിന് സമീപം ക്യാമറ സ്ഥാപിച്ചു. ടൗൺ പരിസരത്തു താന്നിത്തെരുവിൽ കഴിഞ്ഞയാഴ്ച പശുക്കിടാവിനെ കൊന്നതിനു പിന്നാലെയാണ് ഒന്നരകിലോമീറ്റർ മാത്രമകലെയുള്ള സുരഭിക്കവലയിലെ കടുവ ആക്രമണം. അടിക്കടിയുണ്ടാകുന്ന കടുവ ആക്രമണത്തിനെതിരെ നാട്ടുകാർ ഇന്നലെ ഉച്ചവരെ സമരം നടത്തി. സംഭവ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചു. പിന്നീട് ജഡാവശിഷ്ടവുമായി റേഞ്ച് ഓഫിസിലേക്ക് തള്ളിക്കയറി.
ഉന്നതതാരും ഇടപെടാതായപ്പോൾ സമരം പുൽപള്ളി ടൗണിലേക്ക് മാറ്റി. അവിടെ പുൽപളളി –ബത്തേരി റോഡ് ഉപരോധിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയപ്പാടെ സമരത്തിനിറങ്ങി. തുടർന്ന് കക്ഷിഭേദമന്യേ പൊതുസമൂഹവും സമരത്തിൽ പങ്കെടുത്തു.
മൂന്നിടത്തായി നടന്ന സമരങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം ബീനാ ജോസ്, സിപിഎം ഏരിയാ സെക്രട്ടറി എം.എസ്.സുരേഷ് ബാബു, പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയിൽ ജോസ് നെല്ലേടം, കെ.െക.ചന്ദ്രബാബു, ഷിജോയി മാപ്ലശേരി, ഷൈജു പഞ്ഞിത്തോപ്പിൽ,പി.കെ.ജോസ്, പി.എസ്.കലേഷ്, പുഷ്പവല്ലി നാരായണൻ, ജെസി സെബാസ്റ്റ്യൻ, പി.എ.മുഹമ്മദ്, ലില്ലി തങ്കച്ചൻ,മത്തായി ആതിര, തോമസ് പാഴൂക്കാലാ, ലിയോ കൊല്ലവേലിൽ, സാബു ഏബ്രഹാം, റെജി ഓലിക്കരോട്ട്, ലസി സാബു, ഷിനോ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി.ഡി.സജി, വർഗീസ് മുരിയൻകാവിൽ, ഷിനോ തോമസ്, ജോർജ് തട്ടാംപറമ്പിൽ, അഭിജിത് കളപ്പുര എന്നിവർ നേതൃത്വം നൽകി.
മുള്ളൻകൊല്ലിയിൽ ഇന്ന് സർവകക്ഷിയോഗം
രൂക്ഷമായ വന്യമൃഗശല്യത്താൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ തുടർ സമരങ്ങൾ ആവിഷ്കരിക്കുന്നതിന് ഇന്ന് 2ന് പഞ്ചായത്തിൽ സർവ കക്ഷിയോഗം ചേരുമെന്ന് പ്രസിഡന്റ് പി.കെ.വിജയൻ അറിയിച്ചു. പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും കടുവ, ആന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്.