ബാണാസുര സാഗർ ടൂറിസം കേന്ദ്രം അടച്ചത് കച്ചവട മേഖലയ്ക്ക് തിരിച്ചടി

Mail This Article
പടിഞ്ഞാറത്തറ∙ ഒരു വിഭാഗം ജീവനക്കാരുടെ സമരത്തെ തുടർന്ന് ബാണാസുര സാഗർ ടൂറിസം കേന്ദ്രം പ്രവർത്തനം നിലച്ചത് വിവിധ മേഖലകളെ സാരമായി ബാധിക്കുന്നു. സമരത്തെ തുടർന്ന് ഹോട്ടൽ, റിസോർട്ട്, വിവിധ കച്ചവട മേഖലകൾ എന്നിവയെല്ലാം വൻ പ്രതിസന്ധിയിലായി. ഡാമിനു സമീപത്തെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞതോടെ നടത്തിപ്പുകാരും തൊഴിലാളികളും വൻ ദുരിതത്തിലായി.
റിസോർട്ടുകളിലും മറ്റു താമസകേന്ദ്രങ്ങളിലും റൂം ബുക്ക് ചെയ്തവർ യാത്ര ഒഴിവാക്കിയതോടെ വൻ നഷ്ടം സംഭവിക്കുന്നതായി നടത്തിപ്പുകാർ പറയുന്നു. വൻ തുക ചെലവഴിച്ച് ദൂരെ ദിക്കുകളിൽ നിന്ന് എത്തിയ സന്ദർശകർ നിരാശയോടെ മടങ്ങുന്ന കാഴ്ചയും പതിവാകുകയാണ്. ഡാം ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ നടപടി വേണമെന്ന ആവശ്യം എല്ലാ മേഖലകളിലും ശക്തമായിട്ടുണ്ട്. സമരം നാലാം ദിവസവും പിന്നിട്ടതോടെ വിവിധ കോണുകളിൽ നിന്ന് വൻ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
വസ്തുതാവിരുദ്ധ പ്രചാരണം അവസാനിപ്പിക്കണം:
ബാണാസുര സാഗർ ടൂറിസം കേന്ദ്രത്തിൽ നടക്കുന്ന സമരത്തിന് എതിരെയുള്ള വസ്തുതാവിരുദ്ധമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് സമര സഹായ സമിതി ആവശ്യപ്പെട്ടു. അടിസ്ഥാന വികസനം, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഡയറക്ടർ അടക്കമുള്ള അധികാരികളോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പരിഹരിക്കാത്തതുമൂലമാണ് യൂണിയൻ അനിശ്ചിത കാല സമരത്തിന് മുതിർന്നത്.
വിജിലൻസ് അന്വേഷണം നേരിടുന്ന ജീവനക്കാരനെ സംരക്ഷിക്കുന്നതിനാണു സമരം എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. നിലവിലെ ഡയറക്ടർ ചട്ടങ്ങൾ പാലിക്കാതെയാണു ഈ ജീവനക്കാരനെ പുറത്താക്കിയത്. ഇത്തരം ഉദ്യോഗസ്ഥരെ അനുകൂലിക്കുന്ന വ്യാപകമായ അസത്യപ്രചാരണം നടത്തുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പി.ഒ. പ്രദീപൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി. അനിൽകുമാർ, എം. സെയ്ത്, ഇ.ബി. ദിനേഷ് എന്നിവർ പ്രസംഗിച്ചു.