ADVERTISEMENT

പുൽപള്ളി ∙ സുരഭിക്കവലയിൽ ആടിനെ കൊന്നുതിന്ന കടുവയെ വ്യാഴം രാത്രി സമീപ പ്രദേശങ്ങളിൽ കണ്ടു. മുള്ളൻകൊല്ലി – ഷെഡ് റോഡ് മുറിച്ചു കടുവ കടന്നുപോകുന്നതു കണ്ടതായി വഴിയാത്രക്കാർ പറഞ്ഞു. രാത്രി ആലത്തൂരിനടുത്തു വെട്ടുകാട്ടുകുന്നിൽ കടുവയെ കണ്ടവരുണ്ട്. 

ഇല്ലത്തു ജിൽസിന്റെ പച്ചക്കറി തോട്ടത്തിലെ നനവുള്ള മണ്ണിൽ ഇന്നലെ രാവിലെ കടുവയുടെ കാൽപാട് കണ്ടെത്തുകയും അതു വനപാലകർ സ്ഥിരീകരിക്കുകയും ചെയ്തു. പാലമറ്റത്തിൽ സുനിലിന്റെ ആടിനെയാണു കഴിഞ്ഞ ദിവസം കടുവ കൊന്നത്. അവിടെ നിന്ന് 500 മീറ്റർ അകലെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ കടുവയെ കണ്ടതായി പറയുന്നത്.

പാലമറ്റത്തിൽ സുനിലിന്റെ തോട്ടത്തിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. താന്നിത്തെരുവ്, പാടിച്ചിറ എന്നിവി‍ടങ്ങളിൽ നേരത്തെ കൂട് സ്ഥാപിച്ചെങ്കിലും കടുവ അകപ്പെട്ടില്ല. ജനവാസ മേഖലയിൽ ആക്രമണം നടത്തുന്ന കടുവയടക്കമുള്ള മൃഗങ്ങളെ പിടികൂടാനുള്ള നൂലാമാലകളിൽ വലയുകയാണു പ്രാദേശിക ഉദ്യോഗസ്ഥരും ജനവും.

പ്രദേശത്തു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ രാപകൽ ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങുന്നു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ പരിശീലനവും സംവിധാനവുമുള്ള ദ്രുതകർമ സേനയെ പ്രശ്നബാധിത പ്രദേശത്തു വിന്യസിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യവും ശക്തമാണ്.
‘മയക്കുവെടിവച്ചു കടുവയെ പിടികൂടണം’
പുൽപള്ളി ∙ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ചു പിടികൂടണമെന്നു കർഷക രക്ഷാസമിതി ആവശ്യപ്പെട്ടു.  ചാമപ്പാറ, ശിവപുരം, പാടിച്ചിറ, താന്നിത്തെരുവ്, സുരഭിക്കവല എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങളെ കടുവ പിടികൂടി. എന്നിട്ടും കടുവയെ പിടിക്കാൻ വനംവകുപ്പ് നടപടിയടുത്തില്ല. 

പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമാണെന്നതു സർക്കാർ ഗൗരവമായെടുക്കണമെന്നും ആവശ്യമുയർന്നു.  എൻ.യു.ഉലഹന്നൻ അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, സി.ഡി.ബാബു, ടി.ജെ.മാത്യു, പി.എ.ഡീവൻസ്, ടി.എം.ജോർജ്, കെ.ജെ.ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com