ADVERTISEMENT

പുൽപള്ളി ∙ വനയോര ഗ്രാമങ്ങൾക്കു പിന്നാലെ ടൗൺ പരിസരങ്ങളിലും കടുവ സാന്നിധ്യമുറച്ചതോടെ രാവിലത്തെ പത്രം, പാൽ വിതരണം പ്രയാസത്തിലായി. കനത്തമഞ്ഞും ഇരുട്ടും കാരണം രാവിലെ പത്രവുമായി വീടുകളിലെത്താൻ താമസം നേരിടുന്നതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ പലപ്പോഴും കാട്ടുമൃഗങ്ങൾ ഇടിച്ച് അപകടമുണ്ടാകുന്നു. കാട്ടുപന്നിയും മാനുകളും റോഡുമുറിച്ച് ശരവേഗത്തിൽ പായുമ്പോൾ കാൽനടക്കാരും വാഹനങ്ങളിൽ പോകുന്നവരും ഭീതിയിലാണ്.

മുള്ളൻകൊല്ലിയിൽ കടുവയിറങ്ങിയ സ്ഥലത്തെത്തിയ 
ഐ.സി.ബാലകൃഷ്ണൻ എംഎൽഎയോടു പ്രദേശവാസികൾ 
ആശങ്കയറിയിക്കുന്നു.
മുള്ളൻകൊല്ലിയിൽ കടുവയിറങ്ങിയ സ്ഥലത്തെത്തിയ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയോടു പ്രദേശവാസികൾ ആശങ്കയറിയിക്കുന്നു.

നേരം പുലരുമ്പോൾ പത്രവിതരണം പൂർത്തിയാക്കിയിരുന്നവർ ഇപ്പോൾ കടുവ ഭീതി കാരണം വൈകുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും കടുവ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സുരഭിക്കവലയിൽ പാതയോരത്താണ് കടുവ ആടിനെ ഭക്ഷിച്ചത്. കടുവ ഭീതിയിൽ മിക്കവരും റബർ ടാപ്പിങ് നിർത്തി. ചേപ്പിലയിലും ഉദയക്കവലയിലും സീതാമൗണ്ടിലും റബർ ടാപ്പിങ്ങിനു പോയവർ കടുവയെ കണ്ടിരുന്നു. രാവിലെ ജോലിക്കു പോകുന്നവരും പാൽ അളക്കാൻ പോകുന്നവരും ബുദ്ധിമുട്ടിലായി. ഗ്രാമ പ്രദേശങ്ങളിലെ പ്രഭാത സവാരി ഇല്ലാതായി. നടന്നു പള്ളിയിൽ പോകുന്നവരും അതു നിർത്തി.

സന്ധ്യയോടെ നാട് വിജനമാകുന്നു. ഇരുട്ടുവീണാൽ ആരും റോഡിലിറങ്ങുന്നില്ല. പാതയോരങ്ങളിലെ തെരുവുവിളക്കുകൾ തെളിക്കാൻ നടപടിയില്ല. ചാമപ്പാറയിൽ നാട്ടുകാർ സ്വന്തം നിലയിൽ വഴിവിളക്കുകൾ തെളിക്കാനുള്ള ശ്രമത്തിലാണ്. ശശിമല ക്ഷീരസംഘത്തിൽ പാൽ അളവു സമയം വ്യത്യാസപ്പെടുത്തി. വന്യമൃഗശല്യം, തീറ്റപ്പുൽ ക്ഷാമം തുടങ്ങി പലകാരണങ്ങളാൽ ക്ഷീരകൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണവും ദിവസേന വർധിക്കുന്നു.

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിഹാരം കാണണം: എംഎൽഎ
പുൽപള്ളി ∙ കടുവ ശല്യം കാരണം പൊറുതിമുട്ടിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഉന്നത വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാര്യങ്ങൾ പഠിച്ചു പരിഹാരമുണ്ടാക്കണമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. കൂടുതൽ കൂടുകൾ സ്ഥാപിച്ചു കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അലംഭാവമുണ്ടായാൽ ശക്തമായ സമരം നടത്തുമെന്നും എംഎൽഎ മുന്നറിയിപ്പു നൽകി.

വനം വാച്ചറെ രാത്രി പുലി ആക്രമിച്ചു; തലയ്ക്കു പരുക്ക്
മാനന്തവാടി ∙ തോൽപെട്ടിയിൽ വനം വാച്ചറെ പുലി ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ വാച്ചറെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോൽപെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചറും സിപിഎം ചേകാടി ബ്രാഞ്ച് സെക്രട്ടറിയുമായ വെങ്കിട്ടദാസിനെ (50) ആണു പുലി ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടോടെ അരണപ്പാറ പള്ളിമുക്കിലാണു സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com