ക്യാമറയും കൂടും വെട്ടിച്ച് കടുവ കുളക്കാട്ടിലിൽ
Mail This Article
പുൽപള്ളി ∙ സുരഭിക്കവലയിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തിയ കടുവ ഇന്നലെ പ്രത്യക്ഷപ്പെട്ടത് കുളക്കാട്ടിൽ കവലയിൽ. പ്രദേശവാസിയായ മൂക്കനോലിൽ ബിനോയി(42) രാവിലെ കടുവയുടെ മുന്നിൽ പെട്ടു. പുൽപള്ളി ചിക്കൻ മാർക്കറ്റിലെ ജോലിക്കാരനായ ബിനോയ് കടതുറക്കാൻ രാവിലെ വീട്ടിൽ നിന്നു ബൈക്കിനു പോകുമ്പോഴാണ് റോഡിനുകുറുകെ കടുവയെ കണ്ടത്. രാവിലെ 6.30 മണിയോടയാണ് സംഭവം.
ബൈക്ക് റോഡിലേക്ക് മറിച്ചിട്ട് ബിനോയ് സമീപത്തെ വീട്ടിൽ ഓടിക്കയറുകയായിരുന്നു. ബൈക്ക് മറിഞ്ഞ ശബ്ദം കേട്ട് കടുവ തൊട്ടടുത്ത തോട്ടത്തിലേക്ക് കയറിപ്പോയെന്നു ബിനോയി പറയുന്നു. ഈ റൂട്ടിൽ നേരത്തെയും ആളുകൾ കടുവയെ കണ്ടിരുന്നു. സുരഭിക്കവലയിൽ നിന്നു മുക്കാൻ കിലോമീറ്ററകലെയാണ് കുളക്കാട്ടിൽ കവല.താന്നിത്തെരുവ്, സുരഭിക്കവല എന്നിവിടങ്ങളിൽ കൂടുകളും ക്യാമറകളും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് ഏറെയകലമില്ലാത്ത സ്ഥലത്ത് കടുവയെത്തിയത്.സമീപ പ്രദേശങ്ങളിലൂടെ ചുറ്റിയടിക്കുന്ന കടുവയെ ജനവാസ മേഖലയിൽ നിന്നു തുരത്താൻ ദ്രുതകർമ സേനയെ നിയോഗിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.