ADVERTISEMENT

ബത്തേരി ∙ കർഷക ബഹുജന അതിജീവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വനം– വന്യജീവി വിഷയങ്ങളിൽ ഇരുപതിന അവകാശ പത്രികയുമായി കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ‌ (കിഫ). നിലവിൽ അതിരൂക്ഷമായ വന്യജീവി പ്രശ്നത്തിന് പരിഹാരം കാണാതെ കേന്ദ്ര, കേരള സർക്കാരുകൾ പരസ്പരം പഴി ചാരുകയാണെന്ന് ചെയർമാൻ അലക്സ് ഒഴുകയിൽ ആരോപിച്ചു.കർഷക അവകാശ നിയമം കൊണ്ടുവരണമെന്നതാണു പത്രികയിലെ ഒന്നാമത്തെ ആവശ്യം. വന്യജീവികളെ പുനരുൽപാദിപ്പിക്കാവുന്നവയായി കണക്കാക്കി പഠനങ്ങളുടെ അടിസ്ഥാനത്തിൽ എണ്ണം നിയന്ത്രിക്കാൻ നിയന്ത്രിത വേട്ട അനുവദിക്കണം. ഏകവനം പദ്ധതി നിർത്തലാക്കുകയും കുടിയിറക്കൽ അവസാനിപ്പിക്കുകയും ചെയ്യുക. 1996 ഡിസംബർ 12 വരെയുള്ള കൈവശഭൂമികൾക്ക് പട്ടയം നൽകുകയും ഇടുക്കിയിലെ റവന്യു ഭൂമികളിൽ വനംവകുപ്പ് ഉന്നയിക്കുന്ന ഉടമസ്ഥാവകാശം ഉപേക്ഷിക്കുകയും ചെയ്യുക. വനാതിർത്തികളിൽ നിന്ന് 500 മീറ്റർ ഉള്ളിലേക്കു മാറി ഹ്യുമൻ സെൻസിറ്റീവ് സോൺ സ്ഥാപിക്കുകയും അവിടെ നിന്നു പുറത്തേക്കു വരാത്ത വണ്ണം മൃഗങ്ങളെ തടയുകയും ചെയ്യുക.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണം. വിളനാശത്തിന് യഥാർഥ നഷ്ടപരിഹാരം നൽകുക, തോക്കു ലൈസൻസുകൾ നൽകുക, മരങ്ങൾ നടുന്നതിനും മുറിക്കുന്നതിനും കർഷകർക്കു പൂർണ അവകാശം നൽകുക. പരിസ്ഥിതി ലോല മേഖലയിൽ നിന്നു റവന്യു ഭൂമി പൂർണമായും ഒഴിവാക്കുക, കൃഷിഭൂമിയിൽ സംരക്ഷിക്കുന്ന പച്ചപ്പിന് കാർബൺ ക്രെഡിറ്റും കാർബൺ ട്രേഡ‍ിങും അനുവദിക്കുക, വിളകളുടെ താങ്ങുവില ഉൽ‌പാദന ചെലവിന്റെ മൂന്നിരിട്ടിയായി നിശ്ചയിക്കുക, കേന്ദ്ര, സംസ്ഥാന തലങ്ങളിൽ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുക, കിസാൻ ക്രഡ‍ിറ്റ് കാർഡ് വായ്പയുടെ പരിധി 6 ലക്ഷമായി ഉയർത്തുക, കർഷകർക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുക, മുഴുവൻ കാർഷിക വിളകൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അവകാശ പത്രികയിൽ ഉന്നയിച്ചു. കിഫ പിആർഒ പോൾ മാത്യൂസ്, ജില്ല പ്രസിഡന്റ് ജോൺ മാമല, ജില്ലാ കമ്മിറ്റി അംഗം ഗോപി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com