ADVERTISEMENT

പനമരം∙ ഒരു മാസത്തോളമായി കാട്ടാനശല്യത്തിൽ പൊറുതിമുട്ടുകയാണു വയനാട് ജില്ല. മുൻപ് വനാതിർത്തിയിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടാനക്കൂട്ടങ്ങൾ ഇപ്പോൾ വനത്തിൽ നിന്നിറങ്ങി കിലോമീറ്ററുകൾ സഞ്ചരിച്ച് ജനവാസമേഖലയിൽ എത്തിയാണ് നാശനഷ്ടങ്ങൾ തീർക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് രൂപയുടെ ദീർഘകാല വിളകൾ അടക്കമാണ് കാട്ടാനശല്യം മൂലം കർഷകർക്ക് നഷ്ടമായത്. കൂടാതെ മാനന്തവാടി നഗരസഭ പരിധിയിലെ ചാലിഗദ്ദയിൽ കർഷകനെയും പുൽപള്ളി പഞ്ചായത്തിലെ പാക്കത്ത് വനംവകുപ്പ് താൽക്കാലിക വാച്ചറെയും കാട്ടാന വകവരുത്തുകയും ചെയ്തു. പൂതാടി പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്നുളള ഒരു കുടിൽ പൂർണമായും തകർത്തു. 

നശിപ്പിക്കുന്നതിൽ ഏറെയും വാഴയും തെങ്ങും
വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതിൽ ഏറെയും കർഷകർ നട്ടുനനച്ചു വളർത്തിയ കായ്ഫലമുള്ള തെങ്ങുകളും വാഴയുമാണ്. തെങ്ങുകളിൽ പലതും മറിച്ചിടുന്നതല്ലാതെ ഒരില പോലും ഭക്ഷിക്കാറില്ല. കഴിഞ്ഞദിവസം പൂതാടി പഞ്ചായത്തിലെ കേണിച്ചിറ ടൗണിന് സമീപത്തെ ഇൻഫന്റ് ജീസസ് സ്കൂളിന് സമീപവും, എടക്കാട്, കേളമംഗലം, വണ്ടിക്കടവ്, നടവയൽ, നെയ്ക്കുപ്പ, ചെഞ്ചടി, മണൽവയൽ, ഇരുളം, വാകേരി, കാളശ്ശേരി, കല്ലുവയൽ, മടാപറമ്പ്, കേളമംഗലം, ചീങ്ങോട് പ്രദേശത്തും പനമരം പഞ്ചായത്തിലെ പുളിക്കൽ കവല, പുഞ്ചവയൽ, പാതിരിയമ്പം, നീർവാരം, കല്ലുവയൽ, ഭാസനക്കര അടക്കമുള്ള പ്രദേശങ്ങളിലുമായി ഇറങ്ങിയ കാട്ടാനക്കൂട്ടം നൂറുകണക്കിന് കർഷകരുടെ ആയിരക്കണക്കിന് നേന്ത്രനും ഞാലിപ്പൂവനും അടക്കമുള്ള കുലച്ചതും കുലയ്ക്കാറായതുമായ വാഴകൾ നശിപ്പിച്ചു. 

 നടവയലിൽ വീടിനോടു ചേർന്നുള്ള വാഴക്കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ,2) പൂതാടി പഞ്ചായത്തിൽ കർഷകർ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ട നിലയിൽ.
നടവയലിൽ വീടിനോടു ചേർന്നുള്ള വാഴക്കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ,2) പൂതാടി പഞ്ചായത്തിൽ കർഷകർ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ട നിലയിൽ.

ജനം രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്
രാവിലെ സൊസൈറ്റിയിലേക്കു പാലുമായി പോകുന്ന കർഷകരും പത്രവിതരണക്കാരും റബർ ടാപ്പിങ്ങുകാരും നടക്കാനിറങ്ങുന്നവരും കാട്ടാനയ്ക്ക് മുൻപിൽ നിന്ന് പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. കഴിഞ്ഞദിവസം നെയ്ക്കുപ്പയിൽ പാലുമായി അളവു കേന്ദ്രത്തിലേക്ക് പോയ പൂവക്കോട്ടിൽ തോമസ് കാട്ടാനയ്ക്ക് മുൻപിൽ നിന്നു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന്, കറവയുള്ള പശുവിനെ കിട്ടിയ വിലയ്ക്ക് വിറ്റ കർഷകരും പനമരം, പൂതാടി പഞ്ചായത്തുകളിൽ ഒട്ടേറെയുണ്ട്.

പ്രതിരോധങ്ങൾ പുല്ല്
വനത്തിൽ നിന്ന് കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തുന്നത് വനംവകുപ്പും നാട്ടുകാരും തീർക്കുന്ന പ്രതിരോധ സംവിധാനങ്ങൾ തകർത്തെറിഞ്ഞ്. പലയിടങ്ങളിലും മുൻപുണ്ടായിരുന്ന കന്മതിൽ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ കാട്ടാന തകർത്തിട്ടിരിക്കുകയാണ്. കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടാന വീട്ടുമുറ്റത്ത് വരെ എത്തിയാണ് നാശനഷ്ടങ്ങൾ തീർക്കുന്നത്. കഴിഞ്ഞദിവസം പടമലയിൽ കാട്ടാന കർഷകനെ വീട്ടുമുറ്റത്ത് ഇട്ട് ആക്രമിക്കുന്ന അതേ സമയത്ത് മണൽവയൽ കാളശ്ശേരി റോഡിലൂടെ കാട്ടുകൊമ്പൻ നടന്നു പോയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. 

കർഷകനെ കാട്ടാന ആക്രമിച്ച വിവരം ടിവിയിലൂടെ കണ്ടുകൊണ്ടിരിക്കെയാണു വീട്ടുമുറ്റത്തു കൂടെ കാട്ടാന നടന്നു പോയത്.കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ചും ബഹളം വച്ചും ഓടിക്കാൻ ശ്രമിച്ചാൽ ഓടിക്കുന്നവരെ കാട്ടാനകൾ തിരിച്ച് ഒടിക്കുന്ന അവസ്ഥയാണ് നിലവിൽ. മുൻപ് ലൈറ്റ് തെളിക്കുമ്പോൾ പോകുമായിരുന്ന കാട്ടാനകൾ ഇപ്പോൾ ലൈറ്റ് തെളിച്ചാൽ വെളിച്ചത്തിലേക്ക് നടന്നടുക്കുന്ന സ്ഥിതിയാണ്.

സംവിധാനങ്ങൾ കാര്യക്ഷമമാക്കണം
കാട്ടാനശല്യം കുറയ്ക്കുന്നതിന്, മുൻപ് കാട്ടാന തകർത്ത വനാതിർത്തിയിലെ കന്മതിൽ, വൈദ്യുത വേലി, കിടങ്ങുകൾ അടക്കമുള്ളവ നന്നാക്കണമെന്നും, കോടികൾ മുടക്കി വയനാട് നോർത്ത്, സൗത്ത് ഡിവിഷനുകളിലായി നിർമിക്കുന്ന ക്രാഷ് ഗാർഡ് വേലിയുടെ പണിയും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com