ADVERTISEMENT

കൽപറ്റ ∙ വന്യമൃഗങ്ങളെ നേരിടുന്ന കാര്യത്തിൽ സർക്കാരിന് കൃത്യമായ മുന്നൊരുക്കങ്ങളില്ലെന്നും കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ പോൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാംപ്രതി മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണെന്നും കെ. മുരളീധരൻ എംപി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കൽ കോളജിന്റെ കാര്യത്തിലും സർക്കാരിന് അനാസ്ഥയാണ്. പോളിനെ യഥാർഥത്തിൽ കാട്ടാനയല്ല, ഭരണകൂടമാണ് കൊന്നത്. യഥാസമയം വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ പോൾ മരണപ്പെടുമായിരുന്നില്ല. വനം വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പൂർണ പരാജയമാണ്. ആനയ്ക്കുവച്ച മയക്കുവെടി മന്ത്രിക്കാണ് കൊണ്ടതെന്നു സംശയിക്കണം.

തല പൊങ്ങാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. നാട്ടിൽ ചില ആനപ്രേമികളുണ്ട്. അവരിൽ പലരും വയനാട് കണ്ടവരല്ല. ആനപ്രേമം മൂത്താൽ ആനയ്ക്കും ദോഷമാണ്. തണ്ണീർക്കൊമ്പൻ ഇതിന് ഉദാഹരണമാണ്. മയക്കുവെടിവച്ച് പിടികൂടിയ ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ തുറന്നുവിടാതിരുന്നെങ്കിൽ വീണ്ടും നാട്ടിലിറങ്ങി മയക്കുവെടിയേൽക്കാനും മരണപ്പെടാനും അതിന് ഇടവരുമായിരുന്നില്ല. നാട്ടിലിറങ്ങുന്ന അക്രമകാരികളായ കടുവകളെ വെടിവച്ച് കൊല്ലണമെന്നും അദ്ദേഹം പറഞ്ഞു. നിവൃത്തിയില്ലാതെ വന്നപ്പോളാണു ജനം പ്രതിഷേധിച്ചത്. എന്നാൽ, നാട്ടിലിറങ്ങിയ വന്യമൃഗങ്ങളെ പിടിക്കാതെ പ്രതിഷേധിച്ചവരെ പിടിക്കാനാണ് സർക്കാരിനു ശുഷ്കാന്തി. യജമാനനും കുറേ ഭൃത്യൻമാരും അതാണ് ഇപ്പോഴത്തെ കേരള മന്ത്രിസഭ. രാഹുൽഗാന്ധി എംപി ഉള്ളതുകൊണ്ടാണ് കർണാടകയുടെ സാമ്പത്തിക സഹായം അജീഷിന്റെ കുടുംബത്തിന് ലഭിച്ചത്. സംരക്ഷണം ഉറപ്പാക്കേണ്ട സംസ്ഥാന സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു. 

പുൽപള്ളിയിൽ പ്രതിഷേധിച്ചവരുടെ പേരിൽ  കേസെടുത്താൽ താൻ ഉൾപ്പടെയുള്ളവർ എത്തി നിയമം ലംഘിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വയനാടിന് വേണ്ടി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ പാക്കേജ് എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. റേഡിയോ കോളർ ഘടിപ്പിക്കേണ്ടത് മൃഗങ്ങൾക്കല്ല മറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.  വയനാട് ടൂറിസം രംഗത്ത് വളരുന്നുവെന്ന് മാധ്യമങ്ങളുടെ മുന്നിൽ വീമ്പ് പറയുന്ന സർക്കാർ, വിനോദസഞ്ചാരികൾക്ക് നിർഭയമായി വയനാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഒരുക്കാൻ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ടി. മുഹമ്മദ്, പി.പി. ആലി, ജോസഫ് കളപ്പുരയ്ക്കൽ, എം.സി. സെബാസ്റ്റ്യൻ, പ്രവീൺ തങ്കപ്പൻ, പി.കെ. ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. കാട്ടാനകളുടെയും കടുവകളുടെയും അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാം 50 ലക്ഷം രൂപയാക്കുക, അംഗ വൈകല്യം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തുക 25 ലക്ഷം രൂപയായി വർധിപ്പിക്കുക. വനംവകുപ്പ് മന്ത്രിയെ വയനാടിന്റെ ചുമതലയിൽ നിന്നു മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ഇന്ന് രാവിലെ 10ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com