കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസും യൂത്ത് ലീഗൂം

Mail This Article
ബത്തേരി∙ മന്ത്രിസഭ ഉപസമിതിയുടെ വാഹനവ്യൂഹത്തിനുനേരെ ബത്തേരി ടൗണിൽ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും കരിങ്കൊടി കാട്ടി. മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവർ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് രാവിലെയും ഉച്ചയ്ക്കും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. വനം മന്ത്രിക്ക് ‘ഗോ ബാക്ക്’ വിളിച്ചുകൊണ്ടായിരുന്നു സമരം. ഫോറസ്റ്റ് ഐബിയിലെ യോഗത്തിന് ശേഷം ബത്തേരി ടൗൺഹാളിലേക്ക് സർവകക്ഷി യോഗത്തിനായി പോകുന്നതിനിടെയാണ് രാവിലെ പത്തേകാലോടെ ചുങ്കം ജംക്‌ഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാരിസ് കല്ലുവയൽ, ജില്ലാ ജനറൽ സെക്രട്ടറി ജിനു കോളിയാടി എന്നിവർ കരിങ്കൊടിയുമായി എത്തിയത്. രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധം കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി, സംസ്ഥാന ജനറൽ സെക്രട്ടറി ലയണൽ മാത്യു, വിനോയ്കുട്ടി, ഗഫൂർ പടപ്പ്, ബേസിൽ സാബു, അശ്വിൻദേവ് എന്നിവരെ മുൻകൂട്ടി പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു.യോഗങ്ങൾക്കും ഉച്ചഭക്ഷണത്തിനും ശേഷം ബത്തേരിയിൽ നിന്ന് മടങ്ങവെ ടൗണിൽ ലീഗ് ഹൗസിന് സമീപത്തായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. മന്ത്രിമാരുടെ വാഹന വ്യൂഹം എത്തുന്നതിന് തൊട്ടുമുൻപ് കരിങ്കൊടിയുമായി എത്തിയ യൂത്ത് ലീഗുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.നിസാം കല്ലൂർ, അസീസ് വേങ്ങൂർ, അൻസാർ മണിച്ചിറ, ഇ.പി. ജലീൽ, റിയാസ് കല്ലൂവയൽ, നസീർ വേങ്ങൂർ എന്നിവരാണ് അറസ്റ്റിലായത്.