കാർ തടഞ്ഞ് യുവാവിനെ ആക്രമിച്ചു ആഭരണം കവർന്ന പ്രതികൾ പിടിയിൽ
Mail This Article
ബത്തേരി ∙ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു കാറിലുണ്ടായിരുന്ന യുവാവിനെ മർദ്ദിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത 4 പേർ അറസ്റ്റിൽ. പള്ളിക്കണ്ടി സ്വദേശികളായ പള്ളിക്കുളം പി.കെ. അജ്മൽ (24), ചെരിവുപുരയിടത്തിൽ അമാൻ റോഷൻ (23), തിരുനെല്ലി ആലയ്ക്കൽ എ.യു. അശ്വിൻ (23), കല്ലുമുക്ക് കൊടുപുര മുഹമ്മദ് നസീം (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 30നു രാത്രി 11ന് ചുള്ളിയോട് റോഡിൽ കല്ലുവയലിലാണു സംഭവം. മർദനമേറ്റ കോളിയാടി സ്വദേശി കെ.എ. നിഖിലിന്റെ പരാതിയിലാണ് അറസ്റ്റ്.
നിഖിലും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പോക്കറ്റ് റോഡിൽ നിന്നു പ്രധാന റോഡിലേക്കു കയറുന്നതിനിടെയാണ് ഒരു കെഎസ്ആർടിസി ബസും പിന്നാലെ പ്രതികൾ സഞ്ചരിച്ച കാറും എത്തിയത്. നിഖിലിന്റെ കാർ ഇടയ്ക്കു കയറിയതിനാൽ കെഎസ്ആർടിസി ബസിനെ മറികടക്കാനായില്ല എന്നു പറഞ്ഞാണു കാർ തടഞ്ഞതും മർദിച്ചു മാലയും മോതിരവും കവർന്നതുമെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് ഇൻസ്പെക്ടർ ബൈജു.കെ. ജോസിന്റെ നേതൃത്വത്തിൽ മൈസൂരുവിൽ നിന്നാണു പിടികൂടിയത്.