സിസിടിവിയിൽ പെട്ടു; ആടു മോഷണക്കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ
Mail This Article
അമ്പലവയൽ ∙ ആയിരംകൊല്ലിയിൽ നിന്ന് ആടുകളെ മോഷ്ടിച്ച കേസിലെ രണ്ടാം പ്രതി വികാസ് കോളനിയിലെ ഇല്ലിയൽ വീട് അച്ചു അഷ്റഫ് (34) പൊലീസ് പിടിയിലായി. ബെംഗളൂരുവിൽ നിന്നാണ് അമ്പലവയൽ പൊലീസ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി ആയിരം കൊല്ലി സ്വദേശി സാലിഹിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരി 4നാണ് കേസിനാസ്പദമായ സംഭവം. ആയിരം കൊല്ലി സ്വദേശി വർഗീസിന്റെ ആടിനെയാണു പുലർച്ചെ രണ്ടോടെ പ്രതികൾ കാറിലെത്തി മോഷ്ടിച്ചു കടന്നു കളഞ്ഞത്. ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ മോഷണം പതിവായതിനെ തുടർന്ന് പൊലീസ് നിർദേശ പ്രകാരം സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. രണ്ടു പേരാണു മോഷണത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി അമ്പലവയൽ ആയിരം കൊല്ലി സ്വദേശി സാലിഹിനെ മോഷണം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സംഭവത്തിനു ശേഷം അച്ചു ഒളിവിൽ പോയിരുന്നു. ബത്തേരി, അമ്പലവയൽ, മീനങ്ങാടി സ്റ്റേഷനുകളിൽ കളവു കേസ് ഉൾപ്പെടെ പത്ത് കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയെ ബത്തേരി കോടതിയിൽ ഹാജരാക്കി. അമ്പലവയൽ എസ്ഐ സി.എ. സിബി, സീനിയർ പൊലീസ് ഒാഫിസർമാരായ കെ.ബി. പ്രശാന്ത്, ജോജി മാർട്ടിൻ ഇവരുടെ നേതൃത്വത്തിലാണ് ബെംഗളൂരുവിൽ നിന്നു പിടികൂടിയത്.