തോട്ടം മേഖലകളിലൂടെ ആനി രാജയുടെ പര്യടനം
Mail This Article
കൽപറ്റ ∙ തോട്ടം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ ഇന്നലത്തെ പര്യടനം. രാവിലെ 8നു നെടുങ്കരണ എസ്റ്റേറ്റ് പുതിയപാടി 13–ാം നമ്പറിൽ തൊഴിലാളികൾ സ്ഥാനാർഥിയെ വരവേറ്റു. തൊഴിലാളികളുടെ ജീവിത സ്ഥിതിയെക്കുറിച്ചും ജോലിയെ കുറിച്ചും സ്ഥാനാർഥി ചോദിച്ചറിഞ്ഞു.പിന്നീട് ഓടത്തോട് പോഡാർ പ്ലാന്റേഷനിലേക്കായിരുന്നു സ്ഥാനാർഥിയുടെ യാത്ര. അവിടെയും തൊഴിലാളികളോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം ചുണ്ടേൽ എസ്റ്റേറ്റിലേക്ക്. ചായപ്പൊടി നൽകിയാണു സ്ഥാനാർഥിയെ തൊഴിലാളികൾ സ്വീകരിച്ചത്. തുടർന്നു ചേലോട് എസ്റ്റേറ്റിലും ആനി രാജയെത്തി. താൻ എവിടെയും പോകില്ലെന്നും എന്നും കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകിയാണ് ആനി രാജ മടങ്ങിയത്.
തോട്ടങ്ങളുടെ ഭംഗി പോലെയല്ല തൊഴിലാളികളുടെ ജീവിതമെന്നും വേതനം, അടിസ്ഥാന ജീവിത സൗകര്യങ്ങൾ എന്നിവ അവർക്ക് പരിമിതമാണെന്ന് ആനി രാജ പറഞ്ഞു.പ്രതികൂല കാലാവസ്ഥയിലും തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികൾ അടക്കമുള്ളവർ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളാണു നേരിടുന്നത്. നവ ഉദാരവൽക്കരണ കാലത്തെ വ്യാപാര വാണിജ്യ ബന്ധങ്ങളിൽ വന്ന മാറ്റം തോട്ടം മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം, വേതനം എന്നിവ വർധിപ്പിക്കുന്നതിനായി സമഗ്ര കേന്ദ്ര നിയമം ഉണ്ടാകണമെന്നും ആനിരാജ ആവശ്യപ്പെട്ടു.ചേലോട്, മേരിലാൻഡ് കോൺവന്റുകളിലും ആനിരാജ സന്ദർശനം നടത്തി. അരപ്പറ്റയിലെ ഓട്ടോ തൊഴിലാളികളോടും ആനി രാജ വോട്ടഭ്യർഥിച്ചു.
വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിയ സ്ഥാനാർഥി ചികിത്സയ്ക്കെത്തിയവരോടും കൂട്ടിരിപ്പുകാരോടും സംസാരിച്ചു. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിലും പങ്കാളിയായി. മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ, വിദ്യാർഥികൾ, ജീവനക്കാർ, രോഗികൾ എന്നിവരോടും വൈത്തിരി പാർക്കിലെ ജീവനക്കാരോടും വിനോദ സഞ്ചാരികളോടും സംസാരിച്ചു.സി. യൂസഫ്, എം.വി. വിജേഷ്, എൽസി ജോർജ്, എം. ജനാർദനൻ, യു. കരുണൻ, പി.സി. ഹരിദാസൻ, ജോളി സ്കറിയ, മഹിതാ മൂർത്തി, കെ.കെ. തോമസ്, സി. സഹദേവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്നു തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടക്കും.