ADVERTISEMENT

മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയുടെ ബോർഡിൽ പെയിന്റടിച്ച് യുവാവിന്റെ പ്രതിഷേധം. ഒഴക്കോടി സ്വദേശി ഷോബിൻ സി. ജോണിയാണു പ്രതിഷേധിച്ചത്. മാനന്തവാടി പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു നീക്കി. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 29നു രാവിലെ 4ന് ഷോബിന്റെ അളിയൻ കൊയിലേരി മഠത്തുംപടി ബിജു വർഗീസി(47)നെ മൂക്കിലൂടെയും വായിലൂടെയും രക്തം വന്നതിനെ തുടർന്നു വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിയതു മുതൽ രോഗിയെ പരിചരിക്കുന്നതിൽ തീർത്തും അലംഭാവമാണ് ഉണ്ടായതെന്നാണു പരാതി.

രക്തം ഛർദിച്ച രോഗിയുടെ മുഖം തുടച്ചതും രക്തം പറ്റിയ ഓക്സിജൻ മാസ്ക് തുടച്ചതുമെല്ലാം രോഗി ഉടുത്തിരുന്ന മലവും മൂത്രവും പറ്റിയ മുണ്ട് കൊണ്ടാണെന്നു ബന്ധുക്കൾ പറഞ്ഞു. തലച്ചോറിൽ രക്തസ്രാവവുമായി എത്തിയ രോഗിക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, രക്തം വന്നത് അന്നനാളത്തിൽ ഉണ്ടായ പൊട്ടൽ മൂലമാണെന്ന തെറ്റായ നിഗമനത്തിലാണു ഡോക്ടർ എത്തിയതെന്നും ഷോബിന്‍ പറഞ്ഞു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മെഡിക്കൽ കോളജിൽ ഇല്ലാത്തതിനാൽ ഈ സൗകര്യമുള്ള മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്.

തുടർന്ന്, ആശുപത്രിയിൽ ഉള്ളവർ തന്നെ 108 ആംബുലൻസ് ഏർപ്പാടാക്കി. അത്യാസന്ന നിലയിലുള്ള രോഗി കമ്പളക്കാട് എത്തിയപ്പോഴേക്കും ഓക്സിജൻ കിട്ടാതെ വല്ലാതെ വിഷമിച്ചു. തുടർന്ന് അടിയന്തരമായി കൽപറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ ഘടിപ്പിക്കുകയും ചെയ്തു. അതിനു ശേഷം മൊബൈൽ ഐസിയുവിൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവിടെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗിയെ മാറ്റിയെങ്കിലും ഒന്നാം തീയതി മരണമടയുകയാണുണ്ടായത്. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നൽകിയെങ്കിലും 10 ദിവസമായിട്ടും നടപടിയുണ്ടായില്ല. കൃത്യമായി ചികിത്സ ഉറപ്പ് വരുത്തണമെന്നാണ് പെയിന്റ് ഉപയോഗിച്ച് ഷോബിൻ എഴുതിയത്. ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com