ADVERTISEMENT

കൽപറ്റ ∙ രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ സ്ഥാനാർഥിയായെത്തുന്നതോടെ യുഡിഎഫ് നേതാക്കളുടെ പണി കുറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയുടെ പഞ്ചായത്തുതല പര്യടനം പോലും വയനാട്ടിൽ ഉണ്ടാകില്ല. സ്ഥാനാർഥി പങ്കെടുക്കുന്ന സ്വീകരണയോഗങ്ങൾക്ക് ആളെക്കൂട്ടാൻ പെടാപ്പാടു പെടേണ്ട കാര്യമില്ല. പൊരിവെയിലത്തു സ്ഥാനാർഥിക്കൊപ്പം വീടുകയറേണ്ടതുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതുപോലെ വയനാട്ടിലാകെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന  ഒന്നോ രണ്ടോ റോ‍ഡ് ഷോയോ പൊതുയോഗങ്ങളോ മാത്രമായിരിക്കും നടക്കുക. രാഹുൽ ഗാന്ധിയായതിനാൽ ആൾക്കൂട്ടം സ്വാഭാവികമായി വന്നെത്തുകയും ചെയ്തുകൊള്ളും. 

താഴെത്തട്ടിൽ പ്രചാരണം ആരംഭിക്കാൻ യുഡിഎഫ് ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് വരുന്നതേയുള്ളൂ. അമിത ആത്മവിശ്വാസത്താൽ മടിപിടിച്ചിരിക്കരുതെന്നും ഭൂരിപക്ഷം ഉയർത്താൻ അരയും തലയും മുറുക്കി ഇറങ്ങണമെന്നും കഴിഞ്ഞദിവസം വയനാട്ടിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും യുഡിഎഫ് നേതാക്കളും പ്രവർത്തകരുമെത്തി രാഹുൽ ഗാന്ധിയുടെ സന്ദേശം കൈമാറണമെന്ന നിർദേശമാണു നേതൃത്വം നൽകിയിരിക്കുന്നത്. 

ഓരോ പ്രവർത്തകനും രാഹുൽ ഗാന്ധിക്കു വോട്ടുറപ്പിക്കാൻ സ്വയം സ്ഥാനാർഥിയാകണമെന്നാണു നിർദേശം (അങ്ങനെ വന്നാൽ മണ്ഡലത്തിൽ രാഹുൽഗാന്ധിമാരാവും). രാഹുൽ ഗാന്ധിക്ക് മറ്റു സ്ഥാനാർഥികളെപ്പോലെ മണ്ഡലത്തിൽ സജീവമായി ഇറങ്ങാനാകില്ലെന്നതു കണക്കിലെടുത്ത് വരുംദിവസങ്ങളിൽ പ്രവർത്തകർ ഊർജിതപ്രചാരണം നടത്താനാണു തീരുമാനം. 

അതേസമയം, എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ ഒന്നാം ഘട്ട പ്രചാരണം ജില്ലയിലെ 3 മണ്ഡലങ്ങളിലും മുഴുനീളെ നടന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ബത്തേരി, മാനന്തവാടി എൽ‍ഡിഎഫ് തിര‍ഞ്ഞെടുപ്പു കൺവൻഷനുകളിൽ പങ്കെടുക്കുകയും ചെയ്തു. എൽഡിഎഫിന്റെ ബൂത്ത് കമ്മിറ്റികൾ നേരത്തേ മുതൽ സജീവമാണ്. ഇടതുപക്ഷ യുവജനസംഘടനകളുടെയും വിദ്യാർഥി-മഹിളാ-തൊഴിലാളി സംഘടനകളുടെയും സ്ക്വാഡ് പ്രവർത്തനവും സജീവമായി നടക്കുന്നു. 

ഓരോ ബൂത്തിലും എന്തൊക്കെ പ്രചാരണസാമഗ്രികൾ എത്രയെണ്ണം വേണമെന്നതുൾപെടെയുള്ള കാര്യങ്ങളിൽ വരെയുള്ള മൈക്രോ മാനേജ്മെന്റാണ് എൽഡിഎഫ് സംഘടനാസംവിധാനത്തിന്റെ പ്രത്യേകത. വൻ റാലികൾക്കും സമ്മേളനങ്ങൾക്കും പകരം കുടുംബസംഗമങ്ങളിലാണ് ഇത്തവണ കൂടുതൽ ശ്രദ്ധ. ദേശീയ രാഷ്ട്രീയത്തിലെ പേരെടുത്ത വനിതാ നേതാക്കളിൽ ഒരാളാണ് ആനി രാജ. 

ഇന്നലെ പൗരത്വഭേദഗതിനിയമത്തിനെതിരെ കൽപറ്റയിൽ എൽഡിഎഫ് നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്ന നെറ്റ് മാർച്ചിൽ ആനി രാജയും പങ്കെടുത്തു.  മണ്ഡലം രൂപീകരിച്ച ശേഷം ആദ്യ 2 തിരഞ്ഞെടുപ്പിലും മത്സരിച്ച ബിജെപി കഴിഞ്ഞ തവണ എൻഡിഎഫ് ഘടക കക്ഷിയായ ബി‍ഡിജെഎസിനാണ് വയനാട് സീറ്റ് നൽകിയത്.  ഇത്തവണ സീറ്റ് ഏറ്റെടുത്ത ബിജെപി പക്ഷേ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നാണു ബിജെപി ജില്ലാ നേതാക്കൾ പറയുന്നത്. കമ്മിറ്റികൾ ഉൾപ്പെടെ മറ്റു പ്രവർത്തനങ്ങൾ ആരംഭിച്ചതായും നേതാക്കൾ പറയുന്നു. സ്ഥാനാർഥി പ്രഖ്യാപനമായാൽ ദേശീയനേതാക്കൾ ഉൾപ്പെടെ വയനാട്ടിൽ പ്രചാരണത്തിനെത്തും.

ജില്ലയിൽ 14.29 ലക്ഷം  വോട്ടർമാർ
കൽപറ്റ ∙ ജില്ലയിലെ മാനന്തവാടി, ബത്തേരി, കൽപറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ തുടങ്ങി 7 നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത് 14,29779 വോട്ടർമാർ. ഇതിൽ 7,05128 പുരുഷന്മാരും 7,24637 സ്ത്രീകളുമാണ്. 14 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളിലുമായി 6,24225 വോട്ടർമാരാണുള്ളത്. മാനന്തവാടിയിൽ 1,97947, ബത്തേരിയിൽ 2,21419, കൽപറ്റയിൽ 2,04859 എന്നിങ്ങനെയാണ് സമ്മതിദായകരുടെ എണ്ണം. 318,511 സ്ത്രീ വോട്ടർമാരും 305,709 പുരുഷ വോട്ടർമാരും 5 ട്രാൻസ് ജെൻഡർ വോട്ടർമാരുമാണ് ജില്ലയിലുള്ളത്. തിരുവമ്പാടി മണ്ഡലത്തിൽ 1,79415 വോട്ടർമാരും മലപ്പുറം ജില്ലയിലെ ഏറനാട് 179499, വണ്ടൂർ 225634, നിലമ്പൂർ 221006 വോട്ടർമാരുമാണുള്ളത്.

വോട്ടെണ്ണൽ മുട്ടിൽ ഡബ്ല്യുഎംഒയിൽ
ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ മാനന്തവാടിയിൽ സെന്റ് പാട്രിക്സ് സ്‌കൂൾ, ബത്തേരിയിൽ സെന്റ് മേരീസ് കോളജ്, കൽപറ്റയിൽ മുട്ടിൽ ഡബ്ല്യുഎംഒ കോളജ് എന്നിവിടങ്ങളിലാണു സജ്ജീകരിക്കുക. 3 മണ്ഡലങ്ങളിലെയും സ്ട്രോങ് റൂമും വോട്ടെണ്ണൽ കേന്ദ്രവും മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ.

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നതിന്നും ക്രമസമാധാന പാലനം ഉറപ്പാക്കാൻ ജില്ലയിൽ വിവിധ സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായി സബ് കലക്ടർ മിസാൽ സാഗർ ഭാരത്, കൽപറ്റ നിയോജക മണ്ഡലത്തിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായി എൽആർ ഡപ്യൂട്ടി കലക്ടർ സി. മുഹമ്മദ് റഫീഖ്, ബത്തേരി നിയോജക മണ്ഡലത്തിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായി എൽഎ ഡപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി എന്നിവരെ നിയമിച്ചു.

കൺട്രോൺ റൂം തുടങ്ങി
ലോക്സഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ കൺട്രോൺ റൂം പ്രവർത്തനം തുടങ്ങി. കലക്ടറേറ്റിലെ ജില്ലാ അടിയന്തര കാര്യ നിർവഹണ വിഭാഗത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം. പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 04936 204210, 1950 ട്രോൾ ഫ്രീ നമ്പറുകളിൽ അറിയിക്കാം.

മുതിർന്ന പൗരന്മാർക്ക് പോസ്റ്റൽ ബാലറ്റ്
85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് ഫോം 12 ഡി പ്രകാരം പോസ്റ്റൽ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ശാരീരിക പരിമിതിയുള്ളവർക്കും അവശ്യ സർവീസിലുള്ളവർക്കും ഫോം 12 ഡി സൗകര്യം ഉപയോഗിക്കാം. മുതിർന്ന പൗരൻമാർക്കും ശാരീരിക പരിമിതിയുള്ളവർക്കും അതത് ബൂത്ത് ലെവൽ ഓഫിസർമാർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷാ ഫോം വീടുകളിലെത്തിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്ക് കൈമാറും. ഇങ്ങനെ അപേക്ഷ നൽകിയവർക്കു പിന്നീട് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കില്ല. 85 വയസ്സിനു മുകളിൽ പ്രായമുള്ള പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ താൽപര്യമുള്ളവർക്ക് അങ്ങനെയും വോട്ട് ചെയ്യാം. 

പോളിങ് സ്റ്റേഷനുകൾ
മാനന്തവാടി 173
ബത്തേരി 216
കൽപറ്റ 187
തിരുവമ്പാടി 178
ഏറനാട് 163
നിലമ്പൂർ 202
വണ്ടൂർ 205 
ആകെ 1324

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com