ADVERTISEMENT

അമ്പലവയൽ ∙ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഒ‍ാഡിറ്റിൽ 55. 71 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു സ്ഥലം മാറ്റിയ മുൻ മേധാവി ഡോ. എൻ.ഇ. സഫിയക്കും സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനുമെതിരെ പ്രതിഷേധം. ഡോ. എൻ.ഇ. സഫിയ, കേന്ദ്രത്തിലെ സയിന്റിഫിക് ഒ‍ാഫിസറായിരുന്ന കെ.എസ്. രാജമണി എന്നിവരാണു സ്ഥലം മാറ്റിയതിനു ശേഷവും  ദിവസങ്ങളായി ഒ‍ാഫിസിലെത്തി ഒ‍ാഡിറ്റ് റിപ്പോർട്ടുകളിലെ കണ്ടെത്തലുകളെ മറക്കാൻ അനുയോജ്യമായ തരത്തിലുള്ള രേഖകൾ ഉണ്ടാക്കുന്നതായും ഒ‍ാഫിസിലെ രേഖകളുമടക്കം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ആരോപണമുയർന്നത്.

ഒ‍ാഡിറ്റ് റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ കെ.എസ്. രാജമണിക്കെതിരെ ബില്ലുകളും രസീതുകളും കരാറുകാരിൽ നിന്നും വ്യാപാരികളിൽ നിന്നും അനധികൃതമായി ഒപ്പിട്ട് വാങ്ങാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണു സ്ഥലം മാറ്റിയത്. അതിനാൽ ഇവർ സ്ഥിരമായി ഒ‍ാഫിസിലെത്തി രേഖകളുണ്ടാക്കുന്നതു കൂടുതൽ വ്യാജരേഖകൾ സൃഷ്ടിക്കാനാണെന്ന ആക്ഷേപമാണ് ഉയരുന്നത്. 

കാർഷിക മേഖലയ്ക്ക് ഉപകാരപ്രദമാകേണ്ട സ്ഥാപനം അത്തരത്തിലുള്ള പ്രവർത്തനം പേരിന് മാത്രമാക്കി, വലിയ ക്രമക്കേടുകൾ നടത്തിയിട്ടും  കാർഷിക സർവകലാശാല അടക്കം കാര്യമായി നടപടികളെടുക്കാതെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന  ആക്ഷേപം ഉയർന്നിരുന്നു. നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയത് അതിന്റെ ഭാഗം മാത്രമാണെന്ന ആരോപണവും നിലനിൽക്കെയാണു ദിവസങ്ങളായി ഇവർ സ്ഥാപനത്തിലെത്തി ഒ‍ാഡിറ്റിലെ റിപ്പോർട്ടുകളിലെ കണ്ടെത്തലുകളെ മറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 

മഞ്ചേശ്വരം, തൃശൂർ എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റിയതിന്റെ അടുത്ത ദിവസം മുതൽ ഇവർ ഒ‍ാഫിസിലെത്തി ഒ‍ാഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകക്കെതിരെ ‘തെളിവു’കൾ ഉണ്ടാക്കാൻ തുടങ്ങിയതയാണു വിവരം. കാർഷിക സർവകലാശാല റജിസ്ട്രാർ അടക്കമുള്ളവരുടെ അനുമതിയോടെയാണ് ഇവർ സ്ഥാപനത്തിൽ എത്തിയതെന്നു സ്ഥാപനം മേധാവി ഡോ. സജീഷ് ജാൻ പറഞ്ഞു. ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് എത്തി പരിശോധിക്കാമെന്നും എന്നാൽ രേഖകളോ ബില്ലുകളോ അടക്കമുള്ള കാര്യങ്ങളെ‍ാന്നും ഇവർക്കു കൈമാറില്ലെന്നും മേധാവി പറഞ്ഞു. 

മുൻ മേധാവിയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
അമ്പലവയൽ ∙ ഒ‍ാഡിറ്റ് റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ കൃഷി വിജ്ഞാന കേന്ദ്രം മുൻ മേധാവി ഡോ. എൻ.ഇ സഫിയയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്. പ്രവർത്തകരെ അമ്പലവയൽ പെ‍ാലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒ‍ാഡിറ്റ് റിപ്പോർട്ടിലെ ഗുരുതര ക്രമക്കേടുകൾ മറക്കാൻ വ്യാജരേഖകളും ബില്ലുകളും തെളിവുകളും ഉണ്ടാക്കുകയാണ് ദിവസങ്ങളായി ഒ‍ാഫിസിൽ ഡോ. എൻ.ഇ. സഫിയയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചത്. 

ഒരു മണിക്കൂറോളം തുടർന്ന ഉപരോധത്തിനിടെ പെ‍ാലീസിന്റെ സാന്നിധ്യത്തിൽ കേന്ദ്രം മേധാവിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ പ്രവർത്തകർ സമരം തുടരുകയായിരുന്നു. ഇതിനിടെ കൂടുതൽ പെ‍ാലീസ് സ്ഥലത്തെത്തുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് അമൽ ‍ജോയ്, ജില്ലാ ജനറൽ സെക്രട്ടറി ജിനു കോളിയാടി, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നൗഫൽ, നിയോജക മണ്ഡലം സെക്രട്ടറി സ്റ്റാനി ജോസഫ്, തോമാട്ടുചാൽ മണ്ഡലം പ്രസിഡന്റ് കെ.ടി. ഷമീർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com